ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം തന്നെ മേൽനോട്ട സമിതി കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ കൂടി പരിഗണിക്കണമെന്നും, കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമാകുന്ന തരത്തിലുള്ള പരിഹാരം കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണമെന്നും. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിൻറെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യണമെന്നും കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കുള്ളിൽ വിഷയങ്ങളിലുണ്ടായ തീരുമാനം മേൽനോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം.
മേൽനോട്ട സമിതിയടക്കമുള്ള സാഹചര്യത്തിൽ അതിലൂടെ വിഷയങ്ങൾ പരിഹരിക്കാമല്ലോയെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലയെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ഉന്നയിച്ച ചോദ്യം. തമിഴ്നാട്ടിൽ എന്തെങ്കിലും ചെയ്താൽ കേരളം തകരുമെന്നാണ് പ്രചാരണം എന്ന് കോടതി പറഞ്ഞു. എന്നാൽ കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്നാടിന്റെ വാദം.