ബാലരാമപുരം കേസ്; അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്.
ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു.
കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണിത് പോലീസ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും. ജനുവരി 27-നായിരുന്നു ബാലരാമപുരത്ത് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. കേസില്‍ ആദ്യം ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമായിരുന്നു പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നത്.
ശ്രീതുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് ഹരികുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വാട്സാപ്പ് ചാറ്റ് ഉൾപ്പെടെ പരിശോധിച്ചിരുന്നു.
എന്നാൽ ഇരുവരും തമ്മിൽ മറ്റൊരു തരത്തിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് കുഞ്ഞ് തടസമായേക്കാമെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്റെ നിഗമനം.
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ദേവേന്ദുവിനെ പുലർച്ചെ കാണാതായെന്നാണ് ആദ്യം പോലീസിൽ പരാതി ലഭിച്ചത്.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്ന് എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.
പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയിതിരുന്നു. പത്ത് പരാതികളാണ് ഇവർക്കെതിരെ ലഭിച്ചത്.
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്.
പോക്സോ കേസ് പ്രതി സബ്ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
തൊടുപുഴ: സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീരുമേട് സബ്ജയിലിലാണ് സംഭവം.
കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറാണ് മരിച്ചത്. പീരുമേട് സബ്ജയിലിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോക്സോ കേസിൽ കട്ടപ്പന സെഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് മരിച്ച കുമാർ. ഇയാളുടെ കേസിന്റെ വിസ്താരം അവസാന ഘട്ടത്തിലാണ്.
കേസിൽ വിധി വരാനിരിക്കെയാണ് കുമാർ ജീവനൊടുക്കിയത്. 2024 ഡിസംബറിൽ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഭാര്യയുടെ പരാതിയിലാണ് കുമാറിനെ കുമളി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് ജയിൽ ജീവനക്കാർ പറയുന്നു.
സഹതടവുകാരോട് പ്രേതങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കുമാർ സംസാരിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.
വസ്ത്രം കഴുകുന്നതിനായി ഡ്യൂട്ടി ഓഫീസറോട് അനുവാദം വാങ്ങി ശുചി മുറിയിലേക്ക് പോയ കുമാർ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുമാറിനെ തൂങ്ങി നിൽക്കുന്നതായി കണ്ടത്.
ജയിൽ ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൻ ജയിലിൽ എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കുമാറിന്റെ മൃതദേഹം വിശദമായ പരിശോധനകൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റും.
Summary: The mother has been arrested by police in connection with the murder of a two-year-old girl who was thrown into a well in Balaramapuram.