കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണങ്ങളുമായി ഷൈനിയുടെ പിതാവ് രംഗത്ത്. ബന്ധുക്കളുടെ മുന്നിൽ വെച്ചുപോലും ഷൈനിയെ ഭർത്താവ് നോബി ക്രൂരമായി മർദിച്ചിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്നും പിതാവ് ആരോപിച്ചു.
കല്യാണം കഴിഞ്ഞ അന്നുമുതൽ തന്റെ മകളെ നോബി ക്രൂരമായി മർദിച്ചിരുന്നുവെന്നും. ഇക്കാര്യം ഷൈനി വീട്ടിൽ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല വിവാഹമോചന കേസിൽ ഹാജരാകാൻ നോബി തയ്യാറാകാത്തതും ഷൈനിയെ കടുത്ത മാനസികസമ്മർദ്ദത്തിലാക്കിയിരുന്നതായി പിതാവ് പറയുന്നു. പലതവണ നോട്ടീസ് നൽകിയിട്ടും അയാൾ കൈപറ്റിയിരുന്നില്ല.
സംഭവത്തിൽ ഷൈനിയുടെ ഭർത്താവ് നോബി ലുക്കോസിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു . വൈദികനായ ഷൈനിയുടെ ഭർതൃസഹോദരന് എതിരെയും ആരോപണങ്ങൾ വരുന്നുണ്ട്. വിദേശത്തുള്ള വൈദികനായി പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ട്രാക്കിനടുത്തെത്തിയ പ്രദേശവാസികളാണ് ചിന്നിച്ചിതറിയ നിലയിൽ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളേയും കൊണ്ട് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.