മാണ്ഡ്യ: സഹോദരനെ കൊലപ്പെടുത്താനായി വാടക കൊലയാളിയെ നിയോഗിച്ച് പിന്നാലെ പൊലീസിനെ കറക്കാനായി കുംഭമേളയ്ക്ക് പോയ സഹോദരൻ പിടിയിൽ. കർണാടകയിലെ മാണ്ഡ്യയിലാണ് നാടിനെ നടുക്കിയ സംഭവം. ഫെബ്രുവരി 11നാണ് 45കാരനായ കൃഷ്ണ ഗൗഡ എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. മാണ്ഡ്യയിലെ മദൂറിലാണ് 45കാരനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് 45കാരനെ കൊലപ്പെടുത്തിയത് വാടക കൊലയാളിയാണെന്ന വിവരം കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് അനിയനെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്. മാലവള്ളി സ്വദേശിയായ ചന്ദ്രശേഖർ പിടിയിലായതിന് പിന്നാലെയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സഹോദരന് വായ്പ അടച്ച് നൽകിയതിന് പകരമായി സ്ഥലം നൽകാമെന്ന വാഗ്ദാനം ലംഘിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്ത അനിയൻ ഇതിന് തയ്യാറാവാതിരുന്നതും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് 45കാരനെ കൊലപ്പെടുത്താനുള്ള പാരിതോഷികം ഗുഡ്ഡപ്പ വാടക കൊലയാളിക്ക് നൽകിയത്. ഇതിന് പിന്നാലെ കൊലപാതകത്തിനുള്ള ഗൂഡാലോചനയിൽ പങ്കുള്ള സുഹൃത്തുമായി ഗുഡ്ഡപ്പ മഹാകുംഭമേളയിൽ പങ്കെടുക്കാനായി പോയി.
പൊലീസ് അന്വേഷണം തനിക്ക് നേരെ തിരിയാതിരിക്കാനാണ് ഇതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കേസിലെ പ്രതികളേക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രയാഗ്രാജിൽ നിന്ന് തിരികെ എത്തിയ ഗുഡ്ഡപ്പയെ അറസ്റ്റ് ചെയ്യുകയായിരുന്നു.