മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത് ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചകൾ തള്ളി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ. മോദിയുടെ സന്ദർശനത്തിന് രണ്ട് ദിവസം കഴിഞ്ഞാണ് ഇസ്രയേൽ ഇറാനെതിരായ സൈനിക നടപടിക്ക് അനുമതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ യാത്രയും ഇസ്രയേൽ നടത്തിയ സൈനിക ഓപ്പറേഷന്റെ സമയവും തമ്മിൽ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അസർ പറഞ്ഞു. ഫെബ്രുവരി 25, 26 തീയതികളിൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ തന്നെ മധ്യപൂർവേഷ്യയിലെ സ്ഥിതി അതീവ സംഘർഷപൂർണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി രാജ്യം വിട്ടതിന് ശേഷമാണ് ഇസ്രയേൽ മന്ത്രിസഭ സൈനിക നടപടിക്ക് അനുമതി നൽകുന്ന തീരുമാനം എടുത്തതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25നാണ് തന്റെ രണ്ടാമത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയ ശേഷം ഫെബ്രുവരി 26ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
അതിനു രണ്ട് ദിവസം കഴിഞ്ഞ്, ഫെബ്രുവരി 28 പുലർച്ചെയാണ് അമേരിക്കയുമായി സഹകരിച്ച് ഇസ്രയേൽ ഇറാനെതിരെ വ്യാപകമായ സൈനിക നടപടി ആരംഭിച്ചത്.
ഇതിനിടെ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു. സന്ദർശനം അസമയത്തുള്ളതും ലജ്ജാകരവുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സൈനിക സംഘർഷത്തിന് രാഷ്ട്രീയ പിന്തുണ നൽകിയതുപോലെ ഈ സന്ദർശനം തോന്നിപ്പിക്കുന്നുവെന്നും പാർട്ടി നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
English Summary
Israel’s Ambassador to India, Reuven Azar, dismissed claims linking Prime Minister Narendra Modi’s recent visit to Israel with the country’s military strike on Iran. He clarified that Israel’s cabinet approved the operation only two days after Modi’s visit ended. Modi visited Israel on February 25–26 and held talks with Prime Minister Benjamin Netanyahu before returning to India. The Israeli military operation against Iran began early on February 28 in coordination with the United States. The Congress party had criticized Modi’s visit as poorly timed and politically controversial amid rising tensions in the region.









