ലക്നോ: സഭ നടന്നുകൊണ്ടിരിക്കെ എംഎൽഎ പാൻമസാല ചവച്ചുതുപ്പുന്നതു കാമറയിൽ പതിഞ്ഞതിനെത്തുടർന്ന് കടുത്ത നടപടികളുമായി യു.പി നിയമസഭാ സ്പീക്കർ.
നിയമസഭാ വളപ്പിൽ പാൻമസാലയുടെയും ഗുഡ്കയുടെയും ഉപയോഗം നിരോധിച്ചതായി സ്പീക്കർ സതീഷ് മഹാന അറിയിച്ചു. ഉദ്യോഗസ്ഥരുൾപ്പെടെ ആരു നിയമം ലംഘിച്ചാലും ആയിരംരൂപ വീതം പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിയമസഭയ്ക്കുള്ളിൽ എംഎൽഎ ചവച്ചുതുപ്പുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടയുടൻ സ്ഥലം വൃത്തിയാക്കാൻ ജീവനക്കാരോടു നിർദേശിച്ച സ്പീക്കർ പക്ഷെ എംഎൽഎയുടെ പേര് പരസ്യപ്പെടുത്താൻ ശ്രമിച്ചില്ല. എന്നാൽ ആരാണ് ഇതു ചെയ്തതെന്ന് അറിയാമെന്നു വ്യക്തമാക്കുകയും ചെയ്തു.
പൊതുജനസേവകരെന്ന നിലയിൽ നിയമസഭയും പരിസരവും വൃത്തിയായി സൂക്ഷിക്കുക എംഎൽഎമാരുടെ ഉത്തരവാദിത്വമാണെന്ന് സ്പീക്കർ പറഞ്ഞു.
സാമ്പത്തികഞെരുക്കം ഉള്ളതിനാൽ പിഴത്തുക വർധിപ്പിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യം ഉന്നയിച്ചവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും ഈ കുറ്റത്തിന് ഇവരെ പിടികൂടിയാൽ കൂടുതൽ തുക ഈടാക്കാമെന്നുമായിരുന്നു തമാശരൂപത്തിൽ സ്പീക്കർ മറുപടി നൽകിയത്.