തിരുവനന്തപുരം: ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരളത്തിലേക്കുള്ള വരവ് ഒക്ടോബറിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ തന്നെ അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നു.
എന്നാൽ ടിവൈസി സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ചെെനയിലാണ് അർജന്റീന ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അർജന്റീന ഫുട്‌ബോൾ ടീം ഒക്ടോബറിൽ ചൈനയിൽ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുമെന്നാണ് ടിവൈസി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനയ്‌ക്കെതിരേയും രണ്ടാമത്തേത് ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവയിൽ ഒരു ടീമുമായുമായിരിക്കും.
ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റൺ എഡ്യുൾ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അർജന്റീന ഫുട്‌ബോൾ ടീമുമായി ബന്ധപ്പെട്ട വാർത്തകൾ നിരന്തരം റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ഗാസ്റ്റൺ. നവംബറിലും അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞത്. ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എച്ച്എസ്ബിസിയാണ് അർജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോൺസർമാർ. മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന കേരളത്തിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.
2011 സെപ്റ്റംബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസ്സി ഉൾപ്പെടുന്ന അർജന്റീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു.