പത്തനംതിട്ട: വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടിൽ സി.കെ.പ്രജിത്താണ്(39) പിടിയിലായത്.
ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കീഴ്വായ്പൂര് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിൽ ‘തൂവൽകൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രജിത്ത് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടമായത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങൾ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം വാങ്ങിയത്.
സ്വന്തം അക്കൗണ്ടിലേക്കും ഇയാൾ നൽകിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിൾ പേ ചെയ്യിക്കുകയായിരുന്നു എന്നും എന്നാൽ, ഇതൊന്നും തിരികെ കൊടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
പരാതിപ്രകാരം ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ സിപിഒമാരായ വിഷ്ണുദേവ്, നെവിൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
മൊബൈൽ ഫോൺ ലൊക്കേഷൻ, ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു.