പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ മലയാളി വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചി വടുകപാളയത്ത് ആണ് സംഭവം. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് കൊലപാതകം നടത്തിയത്.
മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് ആണ് പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിച്ചത്. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട അഷ്‌വിക.
പെൺകുട്ടിയുടെ വീടിനു സമീപത്തായാണ് 5 വർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നത്. ഈ സമയത്ത് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്കു താമസം മാറിയ പ്രവീൺ പെൺകുട്ടിയെ ഇടയ്ക്കിടെ ഫോണിൽവിളിച്ച് ശല്യപ്പെടുത്തിയിരുന്നു എന്നാണ് വിവരം.
സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതു പ്രവീൺ കണ്ടു. ഇതേത്തുടർന്ന് പ്രകോപിതനായ ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമണം നടത്തുകയായിരുന്നു. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.