മലപ്പുറം: ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ മണലാരണ്യത്തിൽ രണ്ടുപതിറ്റാണ്ടോളം വളയം പിടിച്ച വഴിക്കടവ്
സ്വദേശി വിബീഷിന് ഇത് വെറുമൊരു മടക്കയാത്രയല്ല, കോടീശ്വരനായുള്ള രാജകീയ തിരിച്ചുവരവാണ്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് മാർച്ച് ഏഴിന് നാട്ടിലേക്ക് മടങ്ങാൻ പെട്ടി മടക്കി വെച്ചിരിക്കെയാണ്,
തലേന്നാൾ അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹം (ഏകദേശം 37 കോടി രൂപ) വിബീഷിനെ തേടിയെത്തിയത്.
ബജറ്റ് തീർന്നു, ഇനിയൊരു ടിക്കറ്റ് വേണ്ടെന്ന് കരുതിയിരിക്കെ സുഹൃത്തുക്കളുടെ സ്നേഹപൂർവ്വമുള്ള നിർബന്ധം ഭാഗ്യമായി മാറി
കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുള്ള വ്യക്തിയാണ് വിബീഷ്. എന്നാൽ ഇത്തവണ ടിക്കറ്റെടുക്കാൻ അദ്ദേഹത്തിന് വലിയ താല്പര്യമില്ലായിരുന്നു.
ഫെബ്രുവരി മാസത്തെ തന്റെ ബജറ്റ് കഴിഞ്ഞുവെന്നും ഇനി അധികം പണം ചിലവാക്കാനില്ലെന്നും പറഞ്ഞ് വിബീഷ് ആദ്യം ഒഴിഞ്ഞുമാറി.
എന്നാൽ വിബീഷിന്റെ ഭാഗ്യത്തിൽ വിശ്വാസമർപ്പിച്ച സുഹൃത്തുക്കളും ബന്ധുക്കളും വിടാൻ തയ്യാറായില്ല.
അവരുടെ കടുത്ത നിർബന്ധത്തിന് വഴങ്ങി ഫെബ്രുവരി 28-നാണ് 394150 എന്ന നമ്പറിലുള്ള ആ സുപ്രധാന ടിക്കറ്റ് ഓൺലൈനായി വിബീഷ് എടുത്തത്.
വിബീഷ് ഉൾപ്പെടെ നാല് പേർ ചേർന്നാണ് ഈ ടിക്കറ്റിനുള്ള തുക കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എത്തിയ ആ ഫോൺ കോൾ; പ്രവാസ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം
ഷാർജയിലെ ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ്,
ബുധനാഴ്ച വൈകുന്നേരം പതിവുപോലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ വരുന്നത്.
ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം
37 കോടിയുടെ ബമ്പർ സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോൾ വിബീഷിന് ആദ്യം വിശ്വസിക്കാനായില്ല.
ഉടൻ തന്നെ നാട്ടിലുള്ള ഭാര്യ രസ്നയെ വിളിച്ച് വെബ്സൈറ്റിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
നറുക്കെടുപ്പ് ഫലം സ്ക്രീനിൽ തെളിഞ്ഞതോടെ ആ പ്രവാസി കുടുംബം ആനന്ദക്കണ്ണീരിലായി.
മകളുടെ ഉപരിപഠനവും ശോഭനമായ ഭാവിയും; ഈ കോടികൾ തന്റെ പ്രിയപ്പെട്ടവർക്കായി പങ്കുവെക്കുമെന്ന് വിബീഷ്
ഷാർജ ഇന്ത്യൻ സ്‌കൂളിലെ പഠനത്തിന് ശേഷം ഇപ്പോൾ ബംഗളൂരുവിൽ ബി.ബി.എ ചെയ്യുന്ന മകൾ വന്ദനയുടെ ഉപരിപഠനമാണ് വിബീഷിന്റെ ഏറ്റവും വലിയ സ്വപ്നം.
കഠിനാധ്വാനം നിറഞ്ഞ തന്റെ പ്രവാസ ജീവിതത്തിന് ദൈവം നൽകിയ പ്രതിഫലമാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സമ്മാനത്തുക തന്നോടൊപ്പം ടിക്കറ്റെടുക്കാൻ പങ്കുചേർന്ന മറ്റ് മൂന്ന് പേർക്കുമായി തുല്യമായി പങ്കുവെക്കുമെന്ന് വിബീഷ് പറഞ്ഞു.
മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നേരത്തെ എടുത്തതാണെങ്കിലും, ഇനി ഈ മലയാളി ഡ്രൈവർ നാട്ടിലേക്ക് വിമാനം കയറുന്നത് വലിയൊരു സമ്പാദ്യത്തിന്റെ ആത്മവിശ്വാസത്തോടും അഭിമാനത്തോടും കൂടിയാണ്.









