നൈപുണ്യ വികസന സർവകലാശാല ഇനി രത്തൻ ടാറ്റയുടെ പേരിൽ ഇനി അറിയപ്പെടും. മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി ഇനി രത്തൻ ടാറ്റ മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി എന്ന് ആയിരിക്കും അറിയപ്പെടുക. അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ആദരം കൂടി നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഭാരത രത്നത്തിനും ശുപാർശ നൽകിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ടാറ്റയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രക്ക് അവിസ്മരണമായ സേവനങ്ങൾ രത്തൻ ടാറ്റ നൽകിയിരുന്നു. കൊവിഡിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 1500 കോടി രൂപ സംഭാവന നൽകിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കൊവിഡ് രോഗികളെ സേവിക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഹോട്ടലുകൾ പോലും തുറന്ന് നൽകിയിട്ടുണ്ട്.ടാറ്റ ട്രസ്റ്റ് സ്ഥാപിച്ച ഒരു കാൻസർ ആശുപത്രി മഹാരാഷ്ടയിലെ ചന്ദ്രാപുരിൽ പ്രവർത്തിക്കുന്നുണ്ട്. ടാറ്റ ട്രസ്റ്റ് ഈ പദ്ധതിക്കായി 100 കോടി രൂപയാണ് സംഭാവന നൽകിയത്. മഹാരാഷ്ട്രയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ടാറ്റ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ബാംബു റിസർച്ച് ആൻഡ് ട്രെയിനിംഗ് സെൻ്ററിന് ടാറ്റ മൂന്ന് കോടി രൂപ സംഭാവന നൽകിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 90 ഗ്രാമങ്ങൾ ദത്തെടുത്തിരുന്നു.
ഇന്ത്യയുടെ വളർച്ചയിൽ ടാറ്റയുടെ പങ്ക് പരിഗണിച്ച് ഭാരതരത്‌ന നൽകണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അന്തരിച്ച വ്യവസായിക്ക് ഭാരതരത്‌നം നിർദ്ദേശിക്കുന്ന പ്രമേയം സർക്കാർ പാസാക്കി. ടാറ്റയുടെ ഇന്ത്യയോടുള്ള സമർപ്പണവും സമൂഹത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകളും എടുത്തുകാണിച്ചാണ് പ്രമേയം. ഉയർന്ന ധാർമ്മിക മൂല്യങ്ങൾ പാലിച്ച ടാറ്റ ബിസിനസ് പ്രവർത്തനങ്ങളിൽ സുതാര്യതയും മൂല്യങ്ങളും മുറുകെപിടിക്കാൻ ശ്രമിച്ചു.
മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗർ റിസർവില മൊഹാർലിയിൽ ഉദ്ഘാടനം ചെയ്ത നേച്ചർ ഇൻ്റർപ്രെറ്റേഷൻ സെൻ്ററിനും ഇതിഹാസ വ്യവസായിയുടെ പേരിടുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. ചന്ദ്രാപൂരിൽ ടാറ്റയ്ക്ക് സ്മാരകം നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary:Maharashtra State Skills Development University to be known as Ratan Tata