കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. (The dead bodies of the Malayalees will be brought to Kochi tomorrow)
കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. അതേസമയം വ്യോമസേനയുടെ വിമാനത്തില്‍ ആയിരിക്കുമോ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുക, അതല്ലെങ്കില്‍ ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് കൊണ്ടുവരിക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മൃതദേഹങ്ങള്‍ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും ആരംഭിച്ചതായി നോര്‍ക്ക അറിയിച്ചിട്ടുണ്ട്.
അതേസമയം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇക്കാര്യം മന്ത്രി തന്നെ സ്ഥിരീകരിച്ചു. ഇന്ന് രാത്രി 9.20ന് നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി പോകാന്‍ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വരെ കാത്തു എന്നാല്‍ യാത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Read More: കേന്ദ്രം അനുമതി നിഷേധിച്ചു; കാരണം വ്യക്തമല്ല; കുവൈത്ത് യാത്ര ഉപേക്ഷിച്ച് മന്ത്രി വീണ ജോർജ്