മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പതുവത്സര സമ്മാനം
മൂന്നാറിൽ വിനോദസഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് വെള്ളിയാഴ്ച തുടങ്ങും. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ എംഡി പി. എസ്. പ്രമോജ്ശങ്കർ സർവീസ് ഉദ്ഘാടനം ചെയ്യും.
ഇതിനായി കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിലെത്തിച്ചു.
നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസാണ് പുതുതായി എത്തിച്ചത്. ദിവസേന മൂന്ന് സർവീസുകളാണ് നടത്തുന്നത്. രാവിലെ 8, 11.30, വൈകിട്ട് 3 എന്നിങ്ങനെയാണ് സമയക്രമം.
മൂന്നാർ ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തിരികെ ഡിപ്പോയിലെത്തും.
രണ്ടു ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് ബസ്സുകളിലെ സീറ്റുകളുടെ ക്രമീകരണം.
പുറംകാഴ്ചകൾ പൂർണമായി കാണുന്ന രീതിയിൽ മൂന്നാറിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ബസുകളാണ് സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
ഫെബ്രുവരി 8-ന് ആണ് വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്ആർടിസിയുടെ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങിയത്.
മന്ത്രി കെ. ബി. ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്ത പദ്ധതി വൻ വിജയമായി മാറിയിരുന്നു. ഒൻപത് മാസത്തിനകം കെഎസ്ആർടിസിക്ക് ഒരു കോടിയിലധികം രൂപ വരുമാനം നേടാനായി.
രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4 എന്നീ സമയങ്ങളിലാണ് നിലവിലെ ബസ് സർവീസ് നടത്തുന്നത്.









