കോഴിക്കോട്: സംസ്ഥാനത്തിനകത്ത് മാത്രം നടത്തിയിരുന്ന വിനോദ-തീർത്ഥാടന യാത്രകൾ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാരുങ്ങി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.
ഊട്ടി, മൈസൂരു, കൊടൈക്കനാൽ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കാകും ആദ്യഘട്ടം യാത്ര സംഘടിപ്പിക്കുന്നത്.
80 ഡിപ്പോകളിൽ നിന്നാകും യാത്രകൾ പുറപ്പെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അടക്കമുള്ളവയുമായി ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ഇത് വിജയിച്ചാൽ
അയൽ സംസ്ഥാനങ്ങളിലെ കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും.
സൂപ്പർ ഡീലക്‌സ് നോൺ എ.സി ബസുകളാണ് യാത്രക്കയി ഉപയോഗിക്കുക.
യാത്രയിലുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രത്യേകതയും ചരിത്രപ്രാധാന്യവും യാത്രക്കാർക്ക് ടൂർ കോ ഓർഡിനേറ്റർ(കണ്ടക്ടർ) വിശദീകരിച്ചു നൽകും.
ദ്വിദിന, ത്രിദിന പാക്കേജുകളുമുണ്ടാകും.ഇത്തവണ വേനൽ അവധിക്കാലത്ത് സംസ്ഥാനത്ത് 1000ത്തിലധികം യാത്രാ പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുള്ളത്.
ചതുരംഗപ്പാറയും മൂന്നാറും കണ്ടുള്ള ഹൈറേഞ്ച് യാത്ര, മൂന്നാർ-വാഗമൺ-ഗവി, കൊല്ലം അഷ്ടമുടിയിലെ ഹൗസ് ബോട്ട് യാത്ര, ഇടുക്കി അഞ്ചുരുളി രാമക്കൽമേട്, തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങൾ അടങ്ങിയ ട്രിവാൻഡ്രം സ്പിരിച്വൽ ട്രിപ്പുകൾ, ഗുരുവായൂർ, വടക്കുംനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള 5 ക്ഷേത്രങ്ങൾ, കൊച്ചി മെട്രോ, വാട്ടർ മെട്രോ യാത്ര എന്നിങ്ങനെയാണ് പ്രത്യേക സർവീസുകൾ.
കുടുംബസഹിതം വരുന്നവർക്ക് തീം ഓറിയന്റഡ് യാത്രകളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ ഡബിൾ ഡെക്കർ ബസുകൾ നിരത്തിലിറക്കാനും കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നു. നിലവിൽ മൂന്നെണ്ണമാണ് സർവീസ് നടത്തുന്നത്. കൂടുതൽ ലോഡ്‌ജുകളും ഹോം സ്‌റ്റേ, ഡോർമെറ്ററി അടക്കം കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്.