കോഴിക്കോട്: എ.ടി.എം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.Kozhikode police have taken into custody two people of the gang who were committing fraud at the ATM counter
നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.
സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയിൽ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുണ്ട്.
ലഹരി മരുന്ന് ഉപയോഗം, കവർച്ച, പോക്‌സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ എ.ടി.എം കൗണ്ടറിൽ പണം എടുക്കാൻ എത്തിയ ആളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
യുവാവും പെൺകുട്ടിയും കുറച്ചു ദിവസങ്ങളായി പല എ.ടി.എം കൗണ്ടറിനു മുന്നിൽ നിന്നും ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചുതരാമെന്നു പറഞ്ഞു വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.