സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദിച്ചു; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കൈക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആംബുലൻസ് പാർക്കിംഗ് ഏരിയയിൽ ഇരുന്നിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരായ രണ്ട് പേരോട് അവിടെ നിന്ന് മാറി ഇരിക്കാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമെന്നാണ് സുരേഷ് പറയുന്നത്.
ആശുപത്രി വളപ്പിൽ പുരുഷന്മാർക്ക് നിയന്ത്രണങ്ങളുണ്ടെന്നും, ഒപി കൗണ്ടറിന് സമീപമുള്ള ഇരിപ്പിടത്തിലേക്ക് മാറി ഇരിക്കണമെന്നുമായിരുന്നു നിർദേശം.
എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഇവർ സുരേഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് പരിക്കേറ്റ സുരേഷിനെ ഉടൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ പൊലീസ് സ്ഥലത്തെത്തി ആക്രമണത്തിൽ ഏർപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary
A security guard at Kozhikode Kottaparamba Government Hospital was allegedly assaulted by attendants of patients after he asked them to move from a restricted area near the ambulance parking zone.
The injured guard, identified as Suresh from Perambra, sustained injuries to his hand and chest and was admitted to Kozhikode Beach Hospital. Police have taken two individuals into custody and further investigation is underway.









