മകളെ ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിന്റെ തന്ത്രം പൊളിച്ചടുക്കി കോട്ടയത്തെ വീട്ടമ്മ. സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പൊളിഞ്ഞത്. Kottayam’s housewife foiled the fake ‘CBI officer’s strategy’
സംഭവം ഇങ്ങനെ:
ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയുടെ മകൾ ചങ്ങനാശ്ശേരിയിലെ ഒരു കോളജിലെ വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെയാണ് വാട്സാപ് കോളിലൂടെ വീട്ടമ്മയ്ക്ക് ഭീഷണി എത്തിയത്. ആദ്യം ഭർത്താവിന്റെ പേരു ചോദിച്ച യുവാവ് തുടർന്നു വിദ്യാർഥിനിയുടെ പേരു പറഞ്ഞ ശേഷം ‘കുട്ടിയുടെ അമ്മയല്ലേ’ എന്നു ചോദിച്ചു
അതെ എന്ന് പറഞ്ഞതോടെ, മകൾ തന്നെയാണ് നമ്പർ തന്നതെന്നും മകളും 3 സുഹൃത്തുക്കളും ലഹരിമരുന്നുമായി തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു.
മകൾ തെറ്റുകാരിയല്ലെന്നും പക്ഷേ, അവളെ രക്ഷിക്കണമെങ്കിൽ പണം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പണം നൽകാൻ തയാറല്ലെങ്കിൽ ഇവരെ ഇപ്പോൾത്തന്നെ ഡൽഹിയിലേക്കു കൊണ്ടുപോകുകയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി.സംഭവം കേട്ട് വീട്ടമ്മ ആദ്യം ഞെട്ടി.
ഒരു മിനിസം പകച്ചെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഫോണിലൂടെ പണം ആവശ്യപ്പെടില്ലല്ലോ എന്ന കാര്യം ഓർത്തവീട്ടമ്മ താൻ തിരികെ വിളിക്കാമന്നു പറഞ്ഞു. ഫോൺ കട്ട് ചെയ്യരുതെന്നും കട്ട് ആക്കിയാൽ ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള മറുപടി.
പക്ഷെ ധൈര്യപൂർവ്വം വീട്ടമ്മ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ കോളജിലേക്ക് വിളിക്കുകായും ചെയ്തതോടെ തട്ടിപ്പ് പുറത്തായി. മകൾ കോളജിലുണ്ടെന്ന് അറിഞ്ഞതോടെ വന്നത് വ്യാജ കോൾ ആയിരുന്നുവെന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും മനസ്സിലായ വീട്ടമ്മ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിന്റെ നിർദേശപ്രകാരം സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു.