കൊച്ചി നഗരത്തിൽ ഒരു പ്രത്യേകതരം കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി അധികൃതർ; 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 103 മോഷണങ്ങൾ
കൊച്ചി ∙ കുടിവെള്ള മോഷണം നഗരത്തിൽ വ്യാപകമായതോടെ വാട്ടർ അതോറിറ്റി കടുത്ത പ്രതിസന്ധിയിലായി.
പലതരം തന്ത്രങ്ങൾ ഉപയോഗിച്ച് കുടിവെള്ളം മോഷ്ടിക്കുന്നവരെ പിടികൂടാൻ എറണാകുളം പള്ളിമുക്ക് സബ് ഡിവിഷനു കീഴിലെ ആന്റി വാട്ടർ തെഫ്റ്റ് സ്‌ക്വാഡ് ശക്തമായ പരിശോധനകൾ നടത്തുകയാണ്.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മാത്രം 103 കുടിവെള്ള മോഷണങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ ഒരു ഹോട്ടലിന് ചുമത്തിയ 65 ലക്ഷത്തിലേറെ പിഴ ഉൾപ്പെടെ മൊത്തം 98,85,000 രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തേവര, പനമ്പിള്ളി നഗർ, സൗത്ത് റെയിൽവേ സ്റ്റേഷൻ, ചിറ്റൂർ റോഡ്, എം.ജി റോഡ്, എസ്.ആർ.എം റോഡ്, ഹൈക്കോടതി പരിസരം, പച്ചാളം, വടുതല, അയ്യപ്പൻകാവ്, മുളവുകാട് പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധനകൾ നടന്നത്.
കണ്ടെത്തിയ മോഷണങ്ങളിൽ ഭൂരിഭാഗവും തേവര മേഖലയിലാണ്.
ഉപയോഗിച്ച മോഷണ തന്ത്രങ്ങൾ
• വാട്ടർ മീറ്റർ സ്ഥാപിക്കാതെ നേരിട്ട് വെള്ളം എടുക്കൽ
• വിഛേദിച്ച കണക്ഷനുകൾ അനധികൃതമായി പുനഃസ്ഥാപിച്ച് ഉപയോഗിക്കൽ
• മീറ്ററിൽ കൃത്രിമം വരുത്തൽ
• മീറ്ററിന് സമാന്തരമായി രഹസ്യ പൈപ്പ് ലൈൻ വലിക്കൽ
65 ലക്ഷത്തിലേറെ പിഴ ചുമത്തിയ ഹോട്ടൽ
കള്ളകണക്ഷൻ ഉപയോഗിച്ച് എട്ടുവർഷത്തോളം കുടിവെള്ളം ഉപയോഗിച്ച പ്രമുഖ ഹോട്ടലിന് 65,40,492 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
കേസ് നിയമനടപടികളിലേക്കും സർക്കാർ ഇടപെടലിലേക്കും നീങ്ങിയതായി അധികൃതർ അറിയിച്ചു.
സമാന്തര പൈപ്പ് ലൈൻ ഉപയോഗിച്ച് വർഷങ്ങളോളം വെള്ളം ഉപയോഗിച്ച രണ്ട് വീടുകൾക്ക് യഥാക്രമം 4,08,820 രൂപയും 2,25,833 രൂപയും പിഴ ചുമത്തി.
ഹോസ്റ്റലുകളും വാടകവീടുകളും പ്രവർത്തിച്ചിരുന്ന ഈ വളപ്പുകളിൽ പൈപ്പുകൾ മറയ്ക്കാൻ ടൈലുകൾ വിരിച്ചതിനാൽ കണ്ടെത്തൽ ഏറെ ബുദ്ധിമുട്ടായിരുന്നു.
ആഡംബര വീടുകൾക്ക് വളരെ കുറഞ്ഞ ബില്ലുകൾ വന്നതോടെയാണ് സംശയം ഉയർന്നത്.
ഹോസ്റ്റലുകൾ പ്രധാന തലവേദന
നഗരത്തിലെ ഹോസ്റ്റലുകളാണ് കുടിവെള്ള മോഷണങ്ങളിൽ പ്രധാന പങ്കാളികൾ.
തേവരയിലെ പഴയ വമ്പൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോസ്റ്റലിന് ഔദ്യോഗിക കുടിവെള്ള കണക്ഷൻ തന്നെ ഉണ്ടായിരുന്നില്ല.
പലതവണ പരിശോധന നടത്തിയിട്ടും തെളിവ് ലഭിച്ചില്ല. എന്നാൽ വാച്ചറുടെ അശ്രദ്ധയാണ് മോഷണം പുറത്തുകൊണ്ടുവന്നത്.
പ്ലംബറെന്ന് കരുതി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ മുറിക്കുള്ളിലെ വമ്പൻ ജലടാങ്കും അതിനുമുകളിൽ കിടക്കകളും കണ്ടെത്തുകയായിരുന്നു.
ഈ കേസിൽ 7,25,932 രൂപ പിഴ ചുമത്തി.
ഗാർഹിക കണക്ഷൻ ഉപയോഗിച്ച് വ്യവസായ പ്രവർത്തനം നടത്തിയ മറ്റൊരു സ്ഥാപനത്തിന് 12,00,831 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പൊലീസ് കേസുകളും കർശന ശിക്ഷയും
കുടിവെള്ള മോഷണത്തിന് ചുമത്തിയ പിഴ അടയ്ക്കാത്തതിനാൽ രണ്ട് ഹോസ്റ്റലുകൾക്കും ഒരു വ്യവസായ സ്ഥാപനത്തിനുമെതിരെ പൊലീസ് കേസെടുത്തു.
കുടിവെള്ള മോഷണം ആറുമാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി.
കുടിവെള്ള മോഷണം റിപ്പോർട്ട് ചെയ്യാം
പള്ളിമുക്ക് സബ് ഡിവിഷൻ
📞 9496015213
📞 9496015214
English Summary
Water theft has become a major challenge for the Kerala Water Authority in Kochi. Over the past nine months, 103 cases were detected in the Pallimukku sub-division alone, with fines totaling nearly ₹99 lakh. A single hotel was fined over ₹65 lakh for illegally using water for eight years. Hostels and commercial establishments were found to be major offenders, using tactics like parallel pipelines and tampered meters. Police cases have been registered against repeat offenders.
kochi-water-theft-crackdown-kerala-water-authority
Kochi, Water Theft, Kerala Water Authority, Drinking Water, Illegal Connections, Hostels, Commercial Buildings, Anti Water Theft Squad









