കൊച്ചി: മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്‌പെഷ്യല്‍ ഉടന്‍ തന്നെ സ്ഥിരം സര്‍വീസ് ആക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ.
എന്നാൽ ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സര്‍വീസ് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍, പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ സ്‌റ്റേഷനുകളിലെ മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. റേക്കുകള്‍ പോലും എത്തിയിട്ടില്ല എന്നും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്ഥിരം സര്‍വീസുകളായ തിരുവനന്തപുരം- കാസര്‍കോഡ് വന്ദേ ഭാരതും തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരതും കൂടാതെ കഴിഞ്ഞ വര്‍ഷം താത്കാലികമായി സര്‍വീസ് നടത്തിയ എറണാകുളം ബംഗളൂരു വന്ദേ ഭാരതും യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയത്. എന്നാൽ ആവശ്യത്തിന് സീറ്റ് ലഭ്യമല്ല എന്നത് മാത്രമായിരുന്നു യാത്രക്കാരുടെ പരാതി. ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസാക്കി മാറ്റണന്നാണ് യാത്രക്കാർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന്.