വൈക്കം: സംസ്ഥാനത്തെ കന്നുകാലികള്‍ക്ക്. അകിടുവീക്കം. വായില്‍ നിന്നു നുരയും പതയും വന്ന് നേരെ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് പല പശുക്കളും. രോഗബാധിതരായ കന്നുകാലികളില്‍ ചിലത് ചത്തു. ഇതോടെ 70000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ മുടക്കി വാങ്ങിയ പശുക്കളെ 25,000നും 30,000നുമൊക്കെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍. രോഗബാധിതരായ കന്നുകാലികള്‍ക്ക് ചികില്‍സക്കായി മരുന്നു വാങ്ങാനും മറ്റും വന്‍ തുകയാണ് ചെലവു വരുന്നത്. ജഴ്സി, സിന്ധി ക്രോസ്, എച്ച്എഫ്, ഗീര്‍ ഇനങ്ങളില്‍പ്പെട്ട 21 പശുക്കളും എരുമകളുമുണ്ടായിരുന്ന കൊടുതുരുത്തില്‍ മാര്‍ട്ടിന്‍ പ്രതിസന്ധി കടുത്തതോടെ പശുക്കളുടെ എണ്ണം 16 ആക്കി വെട്ടിചുരുക്കി.
മൂന്നു പശുക്കള്‍ ചൂടുമൂലം ക്ഷീണത്തിലായതോടെ വാങ്ങിയതിന്റെ നാലിലൊന്നു വിലയ്ക്കാണ് മാര്‍ട്ടിന്‍ വിറ്റത്. പ്രതിദിനം 120ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നത് 90ലിറ്ററായി കുറഞ്ഞു. തീറ്റ നല്‍കുന്നതിന്റെ ചെലവും വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ദിനംപ്രതി 1200 രൂപയുടെ നഷ്ടമുള്ളതായി മാര്‍ട്ടിന്‍ പറയുന്നു.
മറ്റം തോട്ടുപുറത്ത് ബാബു, പുഷ്പവല്ലി ദമ്പതികള്‍ പശുക്കളെ വിറ്റഴിച്ചു. കാലാവസ്ഥ വ്യതിയാനത്തോടെ പാല്‍ ലഭ്യത കുറഞ്ഞതോടെ 16 പശുക്കളുണ്ടായിരുന്നത് 12 ആയി കുറക്കുകയായിരുന്നം. പ്രതിദിനം 80 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നത് 50 ലിറ്ററായി കുറഞ്ഞു. നിലവിലെ പരിപാലന ചെലവ് കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് 80 രൂപയെങ്കിലും ലഭിച്ചാല്‍മാത്രമേ കര്‍ഷകന് ക്ഷീരമേഖലയില്‍ തുടരാനാകൂവെന്ന് പുഷ്പവല്ലി പറയുന്നു.
ക്ഷീര സംഘങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വൈക്കത്തെ മികച്ച ക്ഷീര സംഘമായിരുന്ന ഉദയനാപുരം വല്ലകം ക്ഷീരോത്പാദക സംഘവും കടുത്ത പ്രതിസന്ധിയിലായി. 100 ലധികം കര്‍ഷകരുണ്ടായിരുന്നത് ഇപ്പോള്‍ 70 ആയി കുറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പ്രതിദിനം 1500 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന സംഘത്തിലിപ്പോള്‍ 1100 ലിറ്റര്‍ പാലാണ് ലഭിക്കുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് നടുവിലേഴത്ത് നിതാമോള്‍, വൈക്കപ്രയാര്‍ ഇലഞ്ഞിത്തറ സജിമോന്‍ എന്നിവരുടേതായി രണ്ടു പശുക്കള്‍ ചത്തു.കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പാടെ നിലച്ചതാണ് ക്ഷീര മേഖലയിലെ തകര്‍ച്ചയിലേക്കു നയിച്ചതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ക്ഷീരമേഖലയില്‍ കര്‍ഷകരെ നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.









