കൊച്ചി: വടക്കൻ കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി വടക്കോട്ട് നീങ്ങുന്നത്തോടെ വടക്കൻ കേരളത്തിലും ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോർട്ട്.
ചൊവ്വാഴ്ച വടക്കൻ കേരളം മുതൽ മഹാരാഷ്ട്ര തീരദേശ മേഖല വരെ ശക്തമായ മഴയാണ് പെയ്തത്. സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.
കാലാവസ്ഥാ വിദഗ്ധർ നൽകുന്ന കണക്കു പ്രകാരം പിണറായിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് (261 മില്ലിമീറ്റർ). പോർക്കുളം പ്രദേശത്ത് 249 മില്ലിമീറ്റർ മഴയും ധർമടത്ത് 243 മില്ലിമീറ്റർ മഴയും തൃപ്രയാറിൽ 241.6 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്.
കുന്നംകുളം (221.6), തൃക്കരിപ്പൂർ (205) എന്നിവയാണ് 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ച മറ്റു സ്ഥലങ്ങൾ. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള കണക്കുകളാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിൽ പടന്നക്കാട് 181 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ടൗണിൽ 29 മണിക്കൂറിൽ 198 മി.മീ മഴയായിരുന്നു പെയ്തത്. നീലേശ്വരത്ത് 10 മണിക്കൂറിൽ 139 മി.മീറ്ററും പുല്ലൂരിൽ 24 മണിക്കൂറിൽ 185 മി.മീ മഴയുമാണ് പെയ്തത്.
തെക്കൻ കർണാടകയ്ക്കും വടക്കൻ കേരളത്തിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി കൂടുതൽ വടക്കോട്ടു നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ ഇന്നത്തോടെ മഴ കുറയാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിച്ചു സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതർ പറഞ്ഞു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും മാറിത്താമസിക്കേണ്ടതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.
അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറിത്താമസിക്കണം.