പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, മൂന്ന് ആഴ്ച നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ എല്ലാ മുന്നണികളും അവസാനഘട്ട പ്രചാരണത്തിൽ സജീവമായി.
ഇത്തവണത്തെ പ്രചാരണത്തിന്റെ പ്രത്യേകതയായി ദേശീയ നേതാക്കളുടെ വലിയ സാന്നിധ്യം ശ്രദ്ധേയമായി. വിവിധ മുന്നണികൾ ദേശീയ നേതാക്കളെ എത്തിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കടുത്ത മത്സരം നടത്തി.
നാളെ (ബുധൻ) നിശബ്ദ പ്രചാരണമായിരിക്കും. മറ്റന്നാൾ (വ്യാഴാഴ്ച) സംസ്ഥാനത്തെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തും. മികച്ച വിജയം നേടി ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ വികസനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മൂന്നാം പിണറായി സർക്കാർ ഉണ്ടാകുമെന്നതാണ് അവരുടെ ഉറച്ച നിലപാട്. മറുവശത്ത്, ശബരിമല സ്വർണക്കൊള്ളയും ഭരണവിരുദ്ധ വികാരവും എൽഡിഎഫിനെതിരായ തരംഗമാകുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.
ഇത്തവണ ശ്രദ്ധേയ നേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ശക്തമായ മുന്നേറ്റം സാധ്യമാകുമെന്ന് എൻഡിഎ ക്യാമ്പ് വിശ്വസിക്കുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഫണ്ട്, പേരാമ്പ്രയിലെ വിവാദങ്ങൾ, ഡീൽ ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിൽ പ്രധാന ചർച്ചയായി.
English Summary
With just two days left for polling in Kerala, election campaigns have reached their climax today. After a 23-day-long campaign, public campaigning ends, followed by a silent campaign day tomorrow. All major fronts—LDF, UDF, and NDA—are confident of victory, highlighting development, anti-incumbency, and new political gains respectively.








