ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുങ്ങി കർണാടകം സ്വദേശി പല്ലവി. ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് ഭാര്യ പല്ലവി പറഞ്ഞു. എന്നാൽ സ്ത്രീകളെ വെറുതെ വിടുന്നുവെന്നും മോദിയോട് ചെന്ന് പറയാനും ആണ് അക്രമികൾ പറഞ്ഞത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി മഞ്ജുനാഥ റാവു ഭാര്യക്കും മകനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു കാശ്മീരിൽ എത്തിയത്. നിലവിൽ ജമ്മു കശ്മീർ പൊലീസിന്‍റെ സംരക്ഷണയിലാണ് പല്ലവിയും മകനും കഴിയുന്നത്. നാട്ടുകാരാണ് തങ്ങളെ രക്ഷിച്ചതെന്ന് പല്ലവി പറഞ്ഞു.
തന്‍റെ കണ്‍മുന്നിലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് പല്ലവി പറഞ്ഞു. പിന്നാലെ സ്ഥലത്തെ കുതിരക്കാരും മറ്റ് നാട്ടുകാരും ഓടി വന്നു. അവരാണ് സുരക്ഷിതരായി തങ്ങളെ സ്ഥലത്ത് നിന്ന് മാറ്റിയത്. പിന്നീട് സൈനികരടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാൻ ബെംഗളൂരുവിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ചു. ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് ഏകോപന ദൗത്യം.
തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേ സമയം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു.









