കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടാന. കുട്ടിയാനയാണ് കാട് ഇറങ്ങി ജനവാസമേഖലയിൽ എത്തിയിരിക്കുന്നത്. കാട്ടാന ഇറങ്ങിയതിനാൽ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈന്തുംകരി, എടപ്പുഴ, കൂമൻതോട് വാർഡുകളിലാണ് നിരോധനാജ്ഞ.
ആനയെ തുരത്താനായി വ്യാപക ശ്രമങ്ങൾ നടത്തിവരികയാണ് വനംവകുപ്പ്. മയക്കുവെടി വെക്കുന്നതിനെക്കുറിച്ചും ആലോചനയിലുണ്ട്. പ്രദേശവാസികൾക്കെല്ലാം തന്നെ ഇതിനോടകം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നാട്ടിലിറങ്ങിയ കുട്ടിയാനയുടെ തുമ്പിക്കൈയുടെ ഭാഗത്ത് പരിക്കേറ്റതായി സംശയമുണ്ട്. വീണ് പരിക്ക് പറ്റിയതാകാനാണ് സാധ്യത. അവശനിലയിലായ കുട്ടിയാന റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തിയത്.