വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ ചികിത്സയിൽ കഴിയുകയായിരുന്നു
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.(Kadinamkulam athira murder; accused discharged from hospital)
ജോൺസൺ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ജോൺസണെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെഞ്ഞാറമ്മൂട് സ്വദേശിനി ആതിര ജനുവരി 21നാണ് കഴുത്തിൽ കുത്തേറ്റ് മരിച്ചത്. ക്ഷേത്ര പൂജാരിയായ ഭർത്താവ് അമ്പലത്തിലേയ്ക്കും കുഞ്ഞ് സ്കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോൺസൺ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു.