ഡൽഹി: എൻ.ഡി.എ. മുന്നണി സർക്കാരുണ്ടാക്കിയാൽ ലോകസഭയിൽ പ്രതിപക്ഷ നേതാവാകുന്നത് ഇന്ത്യാ മുന്നണിയുടെ ഏകോപന ചുമതല വഹിച്ച കെ.സി. വേണുഗോപാലായിരിക്കുമെന്ന് സൂചന. ആലപ്പുഴയിൽ നിന്ന് ജയിച്ച കെ.സി. വേണുഗോപാൽ നിലവിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ്.
ഒരു പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പോലും കൃത്യമായി പരിഹരിക്കാൻ കഴിയാത്തവർ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു കെസി വേണുഗോപാലിന്റെ നയതന്ത്ര മികവിനെ. തെരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്നു സകലരും സ്വപ്നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും കരയ്ക്കടുപ്പിച്ചത് അതേ സംഘാടനാ പാടവം തന്നെയാണ്.
നൂറിനടുത്ത് സീറ്റിൽ ജയിച്ച് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോൺഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കുമെന്നുറപ്പാണ്. അതേസമയം, സർക്കാർ രൂപീകരിക്കുമെന്നാണ് കെ.സി. വേണുഗോപാലിന്റെ അവകാശവാദം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് സാധ്യത കുറവാണ്. ദേശീയ രാഷ്ട്രീയത്തിൽ മൂന്ന് എ.ഐ.സി.സി പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ച പരിചയ സമ്പത്തുമായാണു കെ.സി വേണുഗോപാൽ ഇന്ത്യാ മുന്നണി സംവിധാനത്തിനു ചുക്കാൻ പിടിക്കുന്നത്. ഇന്ത്യമുന്നണിയുടെ പ്രധാന സംഘാടകനും ആസൂത്രകനും കോ ഓർഡിനേഷൻ കമ്മിറ്റി അംഗവുമാണു കെ.സി. 26 പ്രതിപക്ഷ പാർട്ടികളെ ഒരേ വേദിയിൽ അണിനിരത്തിയ മാസ്റ്റർ മൈൻഡാണു കെ.സിയെന്നു നിസംശയം പറയാം.
കഴിഞ്ഞ ലോക്സഭയിലെ നേതാവ് അദീർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാളിലെ ബഹാരംപൂരിൽ തോറ്റതാണ് കെ.സി. വേണുഗോപാലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നത്. മാത്രമല്ല, മമതയുമായുള്ള സഖ്യചർച്ചകളെ ചൊല്ലി അദീർ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായി പരസ്യമായ ഉടക്കിലായിരുന്നു. അതിനാൽ ജയിച്ചെങ്കിലും അദീറിനെ ഈ പദവിയിലേക്ക് പരിഗണിക്കാൻ ഇടയില്ലായിരുന്നു. അപ്പോഴാണ് പരപരം വിധടിച്ചു നിന്ന 27 കക്ഷി നേതാക്കളെ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് കെ.സി. വേണുഗോപാലിന്റെ മുൻകൈയിൽ ഇന്ത്യാ മുന്നണി ശക്തമാക്കിയതും ചരിത്ര വിജയം നേടിയതും.
നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം തുടർ തോൽവികൾ നേരിട്ട കോൺഗ്രസ് നൂറു സീറ്റിനടുത്ത് എത്തിയതിന്റെ ക്രെഡിറ്റ് എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലിന് കൂടി അവകാശപ്പെട്ടതാണ്. ഉത്തർപ്രദേശിൽ അടക്കം ബി.ജെ.പി. മുന്നേറ്റത്തെ തടഞ്ഞ ‘ഇന്ത്യ’ മുന്നണിയുടെ തന്ത്രങ്ങൾ ആവിഷ്‌കരിച്ച ആളുമാണ്. ഹിന്ദി ബെൽറ്റിനു പുറത്തു നിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ നിന്നുപോലും ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് മികച്ച പ്രകടനത്തിലൂടെ കെ.സി. വേണുഗോപാൽ.
സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ആയതോടെ കെ. സി. വേണുഗോപാൽ ദേശീയ നേതൃത്വത്തിൽ കൂടുതൽ കരുത്തനായിരുന്നു. കേരളത്തിൽ നിന്നുളള കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവ് എന്ന നിലയിൽ കേരള വിഷയങ്ങളിൽ കെ സിയുടെ വാക്കുകളാണ് നിർണ്ണായകം. പുനഃസംഘടന, സ്ഥാനാർത്ഥി നിർണയം തുടങ്ങി പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് കെ.സി. വേണുഗോപാലാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായി കെ.സി. മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ നടത്തിയ രണ്ട് ഭാരത് ജോഡോ യാത്രകളുടെയും ഏകോപനം നടത്തിയത് കെ.സി. വേണുഗോപാലായിരുന്നു.
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എം.പിയായ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചതോടെ ആ പദവി രാജിവയ്‌ക്കേണ്ടി വരും. രണ്ടാം യു.പി.എ. സർക്കാരിൽ സഹമന്ത്രിയായിരുന്നു. 1992 മുതൽ 2000 വരെ തുടർച്ചയായ എട്ടു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും 1987 മുതൽ 92 വരെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റുമായിരുന്നു.
സംസ്ഥാന മന്ത്രിയായും കോൺഗ്രസിന്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴയിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽനിന്നു വിജയിച്ചു. കണ്ണൂർ ജില്ലയിലെ കണ്ടോന്താർ കൊഴുമ്മൽ ചാറ്റടിയിൽ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പിയുടെയും ജാനകിയമ്മയുടെയും മകൻ വേണുഗോപാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ കെ.എസ്.യു.വിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. പയ്യന്നൂർ മാതാപുരം ഹൈസ്‌കൂളിൽനിന്നു പയ്യന്നൂർ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴേ വേണുഗോപാൽ കെ.എസ്.യുവിന്റെ സജീവപ്രവർത്തകനായി മാറിയിരുന്നു.
പയ്യന്നൂർ കോളജിലെ പഠനകാലത്തു തുടർച്ചയായി അഞ്ചുവർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയവും വോളിബോൾ കളിയും പഠനവും ഒരുപോലെ ഒക്കത്തുവച്ച വേണുഗോപാൽ ഗണിതശാസ്ത്രത്തിൽ എം.എസ്സി മികച്ച മാർക്കോടെ പാസായാണു കോളജ് വിട്ടത്. തുടർന്നു തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനം പൂർത്തിയാക്കി. 1987ൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അഞ്ചുവർഷം ഇതേ സ്ഥാനത്തു തുടർന്ന കെ.സിക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
1992 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ വേണുഗോപാൽ 2000 വരെ തുടർച്ചയായി എട്ടുവർഷം ആ സ്ഥാനത്തു തുടർന്നു. കെ.എസ്.യു. പ്രസിഡന്റായിരിക്കേ ലീഡർ കെ. കരുണാകരന്റെ വിശ്വസ്തനായി വളർന്ന കെ.സി. കാസർകോട്ടു നിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും നേരിയ മാർജിനിൽ തോറ്റു. അവിടെനിന്ന് ആലപ്പുഴയിലെത്തിയ കെ.സിക്കു പിന്നെ വൻ വളർച്ചയുടെ കാലമായിരുന്നു.
1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച മാർജിനിൽ വിജയിച്ച് നിയമസഭയിലേക്കു പോയപ്പോൾ 30 വർഷത്തിനു ശേഷമാണു കോൺഗ്രസിന് ആലപ്പുഴ മണ്ഡലത്തിൽ നിന്നു നിയമസഭാംഗമുണ്ടായത്. 2001ലും 2006ലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ഹാട്രിക് തികച്ചു. 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ദേവസ്വം, ടൂറിസം മന്ത്രിയായി. 2009ൽ എം.എൽ.എ. സ്ഥാനം രാജിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. 2011 മുതൽ 2014 വരെ കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചു. 2014ൽ ജയം ആവർത്തിച്ചു. 2018ൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി. 2020ൽ രാജസ്ഥാനിൽനിന്നു രാജ്യസഭാംഗമായി.