ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
തൊടുപുഴ മുനിസിപ്പാലിറ്റി സിവിൽ സ്റ്റേഷന് സമീപം വാർഡ് ആറിൽ പ്രവർത്തിക്കുന്ന ലോഡ്ജിലെ താമസക്കാർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗവും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി ആരോഗ്യ ശുചിത്വ പരിശോധന ഊർജിതമാക്കി.
മഞ്ഞപ്പിത്തത്തിന്റെ ഉറവിട കേന്ദ്രം ലോഡ്ജിലെ കിണർ വെള്ളമാണെന്ന് കണ്ടെത്തിയതിന് തുടർന്ന് ലോഡ്ജ് അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ നിർദേശം നൽകി.
അടിയന്തരമായി ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി ജോസഫിന്റെ നേതൃത്വത്തിൽ ടീം സ്ഥലം സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
തൊടുപുഴ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.
കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലുള്ള കിണറുകൾ സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
മലിനജലം അലക്ഷ്യമായി പുറത്തേക്ക് ഒഴുക്കുന്നസ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്.
ശരീര വേദനയോടു കൂടിയ പനി, തലവേദന ,ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങൾ, മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
പ്രതിരോധ പ്രവർത്തനം തുടക്കത്തിൽ ആരംഭിച്ചാൽ രോഗബാധ തടയാനാവും. ആഘോഷങ്ങൾ, വിനോദയാത്ര, ഉത്സവങ്ങൾ എന്നീ വേളകളിൽ ഭക്ഷണപാനീയ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ വേണം.
വ്യക്തിശുചിത്വം ,പരിസര ശുചിത്വം എന്നിവ പാലിക്കണം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം, മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രം ചെയ്യണം.
ആഹാരം കഴിക്കുന്നതിനു മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കണം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത്. പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം.
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം. സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.









