കൊച്ചി: ലോക്സഭ വോട്ടെടുപ്പിന് മുമ്പായി മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യംചെയ്യാനുള്ള നിർണായക നീക്കങ്ങളുമായി ഇ.ഡി. മുഖ്യമന്ത്രി പിണറായി വിജയൻെറ മകൾ വീണാ വിജയനെയും അവരുടെ അടച്ചുപൂട്ടിയ കമ്പനിയായ എക്സാലോജിക്കിലെ മുൻ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിൻെറ നെഞ്ചിടിപ്പേറ്റുന്നതാണ്.
ഇരുകമ്പനികളും തമ്മിൽ നടന്ന 1.72 കോടിരൂപയുടെ ഇടപാടുകളുടെ രേഖകൾ പരിശോധിച്ചു കമ്പനി പ്രതിനിധികളിൽനിന്നും മുതലാളിയിൽ നിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്. ഇവരിൽ നിന്നും വീണയ്‌ക്കെതിരായ മൊഴി ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം തന്നെ വീണയ്ക്കു സമൻസ് അയക്കാനാണു ഇ.ഡി. ഉദ്ദേശിക്കുന്നത്. ഈ നീക്കം തിരിച്ചറിഞ്ഞാണു വീണയും നീങ്ങുന്നത്. സമൻസ് ലഭിച്ചാൽ, വീണ നിയമപരമായി നീങ്ങാനാണു സാധ്യത. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് കേസെടുക്കാൻ കഴിയുമോ എന്ന നിയമപ്രശ്‌നമാകും കോടതിയിൽ ഉന്നയിക്കപ്പെടുക. പോലീസ്, വിജിലൻസ്, സി.ബി.ഐ. പോലുള്ള ഏജൻസികളുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണു ഇ.ഡിക്കു കേസെടുക്കാനാവുക. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി(എസ്.എഫ്.ഐ.ഒ)ന്റെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് ഏറ്റെടുത്തത്. എന്നാൽ, മറ്റ് അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത ക്രിമിനൽ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇ.ഡിക്കു കേസെടുക്കാൻ അധികാരമുള്ളൂ എന്ന നിയമപ്രശ്‌നം തിരിച്ചടിയാണ്. ചോദ്യം ചെയ്യലിന് രണ്ട് തവണ നോട്ടിസ് നൽകിയിട്ടും ഹാജരാകാതിരുന്ന സി.എം.ആർ.എൽ മാനേജിങ്ങ് ഡയറക്ടർ ശശിധരൻ കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തതും സി.പി.എം നേതൃത്വം അപായ സൂചനയായി കാണുന്നുണ്ട്.
വീണാ വിജയൻെറ കമ്പനിയും കരിമണൽ കമ്പനിയും തമ്മിലുളള മാസപ്പടി ഇടപാട് പുറത്ത് വന്നപ്പോൾ പ്രസ്താവനയിറക്കി പ്രതിരോധിച്ചിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ സംഭവവികാസങ്ങളിൽ മൗനം പാലിക്കുകയാണ്. മാസപ്പടി ഇടപാടിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചത് മുതലാണ് വിവാദത്തിൽ ഇടപെട്ട് അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തിയത്. മാസപ്പടി ഇടപാടിലെ അന്വേഷണത്തിൻെറ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് മാത്രമായിരുന്നു ഇത് സംബന്ധിച്ച ആവർത്തിച്ചുളള ചോദ്യങ്ങൾക്ക് എം.വി.ഗോവിന്ദൻ നൽകിയ മറുപടി. രണ്ട് കമ്പനികൾ തമ്മിൽ നടന്ന സുതാര്യവും നിയമാനുസൃതവുമായ ഇടപാടിനെയാണ് മാസപ്പടിയായി ചിത്രീകരിക്കുന്നത് എന്ന മുൻനിലപാടിൽ നിന്നാണ് സി.പി.എം നേതൃത്വത്തിൻെറ ഈ എബൗട്ടേൺ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സുതാര്യമെന്നും നിയമാനുസൃതവും എന്നുമുളള ദുർബല പ്രതിരോധം ഉയർത്തി മാസപ്പടിയെ ന്യയീകരിക്കുമ്പോഴും അത് കേവലം ആരോപണമല്ല എന്നതാണ് വസ്തുത.
അപ്പീൽ പോകാൻ പോലുമാകാത്ത ഉത്തരവാണ് അർധ ജൂഡീഷ്യൽ അധികാരമുളള ഇടക്കാല തർക്ക പരിഹാര ബോർഡിൽ നിന്നുണ്ടായത്. അതാണ് കേവലം രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് മാസപ്പടിയെ വേറിട്ട് നിർത്തുന്നത്. ഇത് കൂടാതെ കരിമണൽ കർത്തയുടെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വീണയുടെ കമ്പനിക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. കരിമണൽ വ്യവസായവുമായോ അതിൻെറ മുല്യവർദ്ധിത ഉൽപ്പനങ്ങളുടെ നിർമ്മാണമോ ആയി പുല ബന്ധം പോലുമില്ലാത്ത വീണയുടെ കമ്പനിക്ക് ഈ സഹായം എല്ലാം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന പ്രിവിലേജിലാണ് എന്നും വ്യക്തമാണ്. ഇക്കാര്യം സി.പി.എം നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. അതാണ് മാസപ്പടി വിവാദം സി.പി.എമ്മിൻെറ വിശ്വാസ്യതക്ക് നേരെ വിരൽചൂണ്ടാനുളള കാരണം. എക്സാലോജികുമായുള്ള ഇടപാടുകളുടെ വിവരങ്ങളും രേഖകളും കൈമാറാൻ സി.എം.ആർ.എൽ ജീവനക്കാർ വിസമ്മതിച്ചതോടെയാണ് ഇ.ഡി അപ്രതീക്ഷിത നീക്കം നടത്തിയത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് എൻഫോഴ്‌സ്മെന്റ് ഡയറക്റടറേറ്റ് നിർണായക രേഖകൾ പിടിച്ചെടുത്തു എന്നാണ് പുറത്തുവരുന്ന സൂചന. ബുധനാഴ്ച ഉച്ചയോടെയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ആലുവയിലെ വീട്ടിൽ എത്തി ചോദ്യം ചെയ്തത്.