കോടികൾ ലാഭം കിട്ടുമെന്ന് കേട്ടപ്പോൾ… തട്ടിപ്പുകാരുടെ വലയിൽ വീണവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും; വീണ്ടും ഇറിഡിയം തട്ടിപ്പ്
ആലപ്പുഴ: ഇറിഡിയം ലോഹം വിറ്റ് കോടികൾ ലഭിക്കുമെന്ന വാഗ്ദാനത്തിൽ നടത്തിയ വൻ തട്ടിപ്പിൽ ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ ഇരകളായതായി റിപ്പോർട്ട്.
ഇറിഡിയം കൈവശമുണ്ടെന്നും അത് വിറ്റാൽ വലിയ ലാഭം നേടാമെന്നുമുള്ള വാഗ്ദാനത്തിൽ വിശ്വസിച്ച് പലരും ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറിയത്.
റിസർവ് പൊലീസിന്റെ ചുമതലയുള്ള ഒരു ഡിവൈ.എസ്.പി.യും തട്ടിപ്പിനിരയായതായാണ് വിവരം. ഇയാളിൽ നിന്നു 25 ലക്ഷം രൂപ സംഘം കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
വിവിധ യോഗങ്ങളിൽ പങ്കെടുപ്പിച്ച് വലിയ ലാഭം ഉറപ്പുനൽകിയെങ്കിലും ഇതുവരെ നൽകിയ പണം പോലും തിരികെ ലഭിച്ചിട്ടില്ലെന്നാണ് പരാതി.
ഒരു വനിതാ എസ്.ഐ.യുടെ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവും തട്ടിപ്പിന്റെ വലയിൽപ്പെട്ടിട്ടുണ്ട്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപയാണ് വാങ്ങിയത്.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നിക്ഷേപം പത്തിരട്ടിയായി തിരികെ നൽകുമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ മുന്നോട്ടുവച്ചത്.
കുമരകത്ത് സംഘടിപ്പിച്ച യോഗങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തിയവർക്കു പൊലീസ് കാവൽ ഏർപ്പെടുത്തിയതും വിവാദങ്ങൾക്ക് ഇടയാക്കി. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് തട്ടിപ്പുകാർ ഐഫോൺ സമ്മാനിച്ചതായും ആരോപണമുണ്ട്.
ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫാണ് കേരളത്തിലെ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന സംശയമാണ് ഉയരുന്നത്.
ഇയാളുടെ നേതൃത്വത്തിൽ പ്രത്യേക പിരിവ് ആരംഭിച്ചതോടെയാണ് കൂടുതൽ പേർക്ക് തട്ടിപ്പിന്റെ വ്യാപ്തി ബോധ്യമായത്. പരാതികളിൽ നടപടി വൈകുന്നതിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടെന്ന സംശയവും ശക്തമാണ്.
ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും തട്ടിപ്പിനിരയായവരിൽപ്പെടുന്നു. 10 കോടി രൂപ വീതം ലഭിക്കുമെന്ന ഉറപ്പിൽ ഇവർ 39 ലക്ഷം രൂപ കൈമാറിയതായാണ് വിവരം.
കൊട്ടാരക്കര, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ വിമുക്തഭടന്മാരിൽ നിന്നു 20 ലക്ഷം രൂപ വീതവും സംഘം തട്ടിയെടുത്തതായി പരാതിയുണ്ട്.
പണം നൽകിയവരെ ഉപയോഗിച്ച് അവരുടെ ബന്ധുക്കളെയും പരിചയക്കാരെയും വലയിൽ വീഴ്ത്തുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാന തന്ത്രം. ബന്ധുവായ ഒരു സ്ത്രീയെപ്പോലും സജി ഔസേഫ് ഇതേ രീതിയിൽ ചതിയിൽപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
English Summary:
Several public representatives and senior police officers are among the victims of a massive iridium scam in Kerala. Fraudsters lured investors by promising huge returns from selling iridium metal, collecting lakhs of rupees from many individuals. A DySP reportedly lost ₹25 lakh, while others, including relatives of police officers, were also cheated. The scam is allegedly masterminded by a man from Alappuzha, with complaints suggesting high-level interference delaying action.
iridium-scam-kerala-police-public-representatives-cheated
Iridium Scam, Kerala Fraud, Alappuzha, Police Officers, Financial Scam, Investigation









