സമാധാന നൊബേൽ ജേതാവായ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ സുരക്ഷാസേന
ടെഹ്‌റാൻ: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ സമ്മാന ജേതാവുമായ ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദിയെ ഇറാൻ സുരക്ഷാസേന വീണ്ടും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ.
രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ ശബ്ദമായി മാറിയ നർഗീസിന്റെ അറസ്റ്റ് ഇറാനും അന്താരാഷ്ട്ര സമൂഹവും ഒരുപോലെ ആശങ്കയോടെ നോക്കിക്കാണുകയാണ്.
അഭിപ്രായസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നർഗീസ് വർഷങ്ങളായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി തുടരുന്നത്.
ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ അഭിഭാഷകനുമായ ഖോർസോ അലികോർദിയുടെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നർഗീസിനെയും നിരവധി അനുയായികളെയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്.
അനുസ്മരണച്ചടങ്ങ് സമാധാനപരമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എത്തിയ സുരക്ഷാസേന അക്രമാസക്തമായ രീതിയിലാണ് പ്രവർത്തകരെ പിടികൂടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
നർഗീസിനെ ബലമായി വാഹനത്തിലേക്ക് കയറ്റിക്കൊണ്ടുപോയെന്നും പലർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
2021 നവംബർ മുതൽ നർഗീസ് മുഹമ്മദ് ഇറാനിലെ ജയിലിലായിരുന്നു.
വധശിക്ഷ നിർത്തലാക്കണം, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കുന്ന നിയമങ്ങൾ പിൻവലിക്കണം, അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധങ്ങളാണ് അന്നത്തെ അറസ്റ്റിലേക്ക് നയിച്ചത്.
സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി തുറന്ന നിലപാട് സ്വീകരിച്ചതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ജയിലിൽ കഴിയുന്ന കാലത്ത് നർഗീസ് ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങൾ നേരിട്ടതായി പിന്നീട് തുറന്നുപറഞ്ഞിരുന്നു.
ജയിലിനുള്ളിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി അവർ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചു.
ഈ വെളിപ്പെടുത്തലുകൾ ഇറാൻ ജയിലുകളിലെ അവസ്ഥയെക്കുറിച്ച് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. പല തവണ ആരോഗ്യനില മോശമായിട്ടും ആവശ്യമായ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും നർഗീസ് വ്യക്തമാക്കി.
നർഗീസിന്റെ ആരോഗ്യനില ജയിലിൽ കഴിയുന്നതിനിടെ ഗുരുതരമായി വഷളായി. ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന അവർക്ക് ആവശ്യമായ മെഡിക്കൽ പരിചരണം ലഭിക്കാതിരുന്നതായി കുടുംബാംഗങ്ങളും അഭിഭാഷകരും അറിയിച്ചു.
അവസ്ഥ അതീവ ഗുരുതരമായതിനെ തുടർന്നാണ് 2024 ഡിസംബറിൽ അവർക്കു ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ചികിത്സ തുടരുകയായിരുന്നു നർഗീസ്.
ഖോർസോ അലികോർദിയുടെ മരണത്തിൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
സമാധാന നൊബേൽ ജേതാവായ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ സുരക്ഷാസേന
ഭരണകൂടത്തിന് ഈ മരണത്തിൽ നേരിട്ടോ പരോക്ഷമായോ പങ്കുണ്ടെന്ന സംശയം ശക്തമാണ്. സർക്കാർ വിമർശകരായ അഭിഭാഷകരെയും പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള നടപടികൾ ശക്തമാകുന്നതിന്റെ ഭാഗമാണിതെന്ന വിലയിരുത്തലാണ് ഉയരുന്നത്.
രാജ്യത്തെ വിമത ശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ വർധിച്ചുവരികയാണെന്ന് നർഗീസ് അടക്കമുള്ള പ്രവർത്തകർ മുമ്പും മുന്നറിയിപ്പ് നൽകിയിരുന്നു.
നർഗീസ് മുഹമ്മദിയെ എന്ത് കാരണത്താലാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും ഇതുവരെ ഇറാൻ അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന നർഗീസിനെ വീണ്ടും ജയിലിലടച്ചാൽ അത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്കയും കുടുംബം പങ്കുവയ്ക്കുന്നു.
ആവശ്യമായ ചികിത്സ ലഭിക്കാതെ വീണ്ടും തടവിലാക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് അവർ പറയുന്നു.
ഈ അറസ്റ്റിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിവിധ രാജ്യങ്ങളും പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ്.
സമാധാന നൊബേൽ ജേതാവായ ഒരു മനുഷ്യാവകാശ പ്രവർത്തകയെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നത് ആഗോളതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഇറാനിലെ മനുഷ്യാവകാശ സാഹചര്യങ്ങൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിൽ രൂപപ്പെടുന്നത്.









