വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍
പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം ശരിവെച്ച് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.(Integrity certificate of MJ Sojan, Appeal dismissed)
സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നടപടികളില്‍ വീഴ്ചയില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വസ്തുതകള്‍ പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞതെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നതിൻ്റെ തെളിവാണ് സോജന് ഐപിഎസ് നൽകാനുള്ള തീരുമാനമെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം.