ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം
ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ടീം ഇന്ത്യ. 93 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്.
ഇതോടെ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ മത്സരത്തിൽ യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യ, നമീബിയയ്‌ക്കെതിരെയും സർവ്വാധിപത്യം പുലർത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 210 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 116 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യൻ ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ പ്രകടനമാണ് നമീബിയയുടെ നട്ടെല്ലൊടിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ നമീബിയ മികച്ച രീതിയിലാണ് പൊരുതിയത്. കൂറ്റൻ വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും തളരാതെ ബാറ്റ് ചെയ്ത അവരുടെ മുൻനിര ബാറ്റർമാർ പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു.
ആറ് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 57 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു നമീബിയ.
ഒൻപത് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എടുത്ത് അവർ വിജയപ്രതീക്ഷ നിലനിർത്തിയിരുന്നു.
എന്നാൽ പത്താം ഓവറിൽ വരുൺ ചക്രവർത്തി നടത്തിയ ഇരട്ട പ്രഹരം മത്സരത്തിന്റെ ഗതി മാറ്റി. പിന്നീട് വന്ന ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
നമീബിയൻ നിരയിൽ 29 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപ് ആണ് ടോപ്പ് സ്കോറർ. ജാൻ ഫ്രൈലിങ്ക് (22), ജെറാർഡ് ഇറാസ്മസ് (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ നമീബിയയുടെ ഇന്നിങ്‌സ് 116 റൺസിൽ അവസാനിച്ചു. വരുൺ ചക്രവർത്തിയുടെ സ്പിൻ തന്ത്രങ്ങൾക്ക് മുന്നിൽ നമീബിയൻ മധ്യനിര പാടേ തകർന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
അർദ്ധ സെഞ്ചുറികൾ നേടിയ ഇഷാൻ കിഷന്റെയും ഹർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
പരിക്കേറ്റ അഭിഷേക് ശർമ്മയ്ക്ക് പകരം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയെങ്കിലും വലിയ സ്കോറിലേക്ക് നീങ്ങാനായില്ല.
വെറും 8 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ 22 റൺസെടുത്താണ് സഞ്ജു മടങ്ങിയത്.
സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ നമീബിയൻ ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിച്ചു.
24 പന്തിൽ നിന്ന് 61 റൺസ് നേടിയ ഇഷാൻ, ജെജെ സ്മിത് എറിഞ്ഞ ആറാം ഓവറിൽ മാത്രം നാല് സിക്സറുകളും ഒരു ഫോറും നേടി. ഹർദിക് പാണ്ഡ്യ 28 പന്തിൽ നിന്ന് 52 റൺസ് നേടി ഇന്നിങ്സിന് കരുത്ത് പകർന്നു.
ശിവം ദുബെ 16 പന്തിൽ നിന്ന് 23 റൺസ് കൂടി ചേർത്തതോടെ ഇന്ത്യ 200 കടന്നു. നമീബിയൻ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് നാല് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നതിൽ നിയന്ത്രണമുണ്ടായിരുന്നില്ല.









