സെഞ്ചുറിക്കരികെ കാലിടറി വീണെങ്കിലും സ്മൃതി മന്ദാന കളം നിറഞ്ഞാടിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ എകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 211 റൺസിന്റെ തകർപ്പൻ വിജയം. സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. 102 പന്തിൽ 91 റൺസാണ് താരം അടിച്ചെടുത്തത്. 13 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. India register a comfortable win in the first ODI against West Indies
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 314 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് വനിതകൾ 103 റൺസിന് ഓൾ ഔട്ടായി. സ്കോർ: ഇന്ത്യ-314/9, വെസ്റ്റ് ഇൻഡീസ്-103/10. ഇന്ത്യക്കുവേണ്ടി രേണുക സിങ് അഞ്ച് വിക്കറ്റുകൾ നേടി. പ്രിയ മിശ്ര രണ്ടും ടിറ്റാസ് സാധു, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സെയ്ദ ജെയിംസ് എറിഞ്ഞ 32-ാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായെങ്കിലും സ്മൃതിയുടെ ഇന്നിങ്‌സാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. മികച്ച തുടക്കമാണ് ഓപ്പണിങ് സഖ്യം ടീമിന് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും പ്രതികയും ചേർന്ന് 110 റൺസ് നേടി.
69 പന്തുകളിൽ നിന്ന് 40 റൺസെടുത്തതിന് ശേഷമാണ് പ്രതിക പുറത്താകുന്നത്. പിന്നാലെയെത്തിയ ഹർലീൻ 44 റണ്ണെടുത്ത് പുറത്തായി. ഇവർക്ക് പുറമെ, റിച്ച ഘോഷ്(24), ഹർമൻപ്രീത് കൗർ(34), ജമീമ റോഡ്രിഗസ്(31) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനറങ്ങിയ വിൻഡീസ് ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പൂജ്യത്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. തുടരെ ബാക്കിയുള്ള വിക്കറ്റുകളും. നാലു പേർ മാത്രമാണ് വിൻഡീസ് സഖ്യത്തിൽ രണ്ടക്കം കടന്നത്.