ലോകകപ്പിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ടീമുകളുടെ ആശങ്കയും ആരാധകരുടെ ആവേശവും വർധിക്കുന്നു. നിലവിലെ ചാമ്പ്യന്മാർ തുടരെ തുടരെ തകർന്നടിയുമ്പോൾ പ്രതീക്ഷിക്കാത്ത അട്ടിമറികൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. മത്സരിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചിലും ജയകുതിപ്പ് തുടരുന്ന ഇന്ത്യയുടെ ഏക ലക്ഷ്യം സെമി ഫൈനൽ എൻട്രി. അതിനിടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഇന്ത്യക്കു വെള്ളിയാഴ്ച നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ആറാം ജയത്തിനായി ഇന്നിറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികൾ ഇംഗ്ലണ്ട് ആണ്. നിലവിൽ തകർന്നടിഞ്ഞവർ ആണെങ്കിലും ബലഹീനരെന്നു കരുതിയാൽ പണി പാളും.
നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ ശേഷിച്ച നാലിലും പരാജയപ്പെടുകയായിരുന്നു. -1.634 ആണ് നെറ്റ് റണ്‍റേറ്റ്. കഴിഞ്ഞ ഫൈനലിന്റെ റീപ്ലേയായിരുന്ന ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു ഒമ്പതു വിക്കറ്റിനു തോറ്റായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. എന്നാല്‍ രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ 137 റണ്‍സിനു തകര്‍ത്ത് ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പക്ഷെ അതിനു ശേഷമുള്ള മൂന്നു കളിയിലും ഇംഗ്ലണ്ട് കനത്ത തോൽവി ഏറ്റുവാങ്ങി. അഫ്ഗാനിസ്താനോടു 69 റണ്‍സിന്റെ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയ അവര്‍ സൗത്താഫ്രിക്കയ്ക്ക് മുന്നിലും മുട്ടുമടക്കി. 229 റണ്‍സിന്റെ കനത്ത പരാജയമാണ് ചാംപ്യന്മാര്‍ക്കു നേരിട്ടത്. ഇതിനു ശേഷം അവസാന മല്‍സരത്തില്‍ ശ്രീലങ്കയോടും തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരുടെ ലോകകപ്പ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച മട്ടാണ്.
പ്രധാന താരങ്ങള്‍ക്ക് എല്ലാം ഒന്നിച്ച് ഫോം നഷ്ടമായതിന്‍റെ സമ്മർദ്ദത്തിലാണ് ഇംഗ്ലണ്ട്. കളിച്ച അഞ്ച് കളിയിൽ നായകൻ ജോസ് ബട്‍ലര്‍ ആകെ നേടിയത് 95 റൺസ് മാത്രം. ലോകകപ്പിൽ ഇംഗ്ലണ്ടും ഇന്ത്യയും ഇത് ഒന്‍പതാം തവണയാണ് ഏറ്റുമുട്ടുന്നത്. ഈ ഒൻപതു മത്സരങ്ങളിലെ കണക്കുകൾ നോക്കിയാൽ നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. നാലെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മൂന്നെണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. ഒരു മത്സരം ടൈ ആയി അവസാനിക്കുകയായിരുന്നു. 2019ലെ ലോകകപ്പില്‍ മുഖാമുഖം വന്നപ്പോളും ജയം ഇംഗ്ലണ്ടിനായിരുന്നു. 31 റണ്‍സിനാണ് അന്ന് ഇംഗ്ലണ്ട് ജയിച്ചത്. 1999ലും 2003ലും ഇന്ത്യ ജയിച്ചപ്പോള്‍ പിന്നീട് 2019 വരെയുള്ള ലോകകപ്പുകളില്‍ ഇന്ത്യ- ഇംഗ്ലണ്ട് മുഖാമുഖം വന്നിട്ടില്ല.
അതേസമയം, നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കെ എൽ രാഹുലും മികച്ച ഫോമിൽ ആണെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിച്ചേക്കാവുന്ന പിച്ചിൽ പ്ലേയിംഗ് ഇലവനില്‍ അശ്വിനെ പരിഗണിച്ചേക്കും. ന്യുസീലൻഡിനെതിരെ കഴിഞ്ഞമത്സരത്തിലും 5 വിക്കറ്റുനേട്ടം സ്വന്തമാക്കിയ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഹർദിക് പാണ്ഡ്യയുടെ അഭാവം ടീമിന് തിരിച്ചടിയാകാതെ ശ്രദ്ധിക്കണം.
Read Also:മഞ്ഞക്കടലിനെ കോരിത്തരിപ്പിച്ച് ഇവാന്റെ മടങ്ങി വരവ്; ആശാനും പിള്ളേരും ഫുൾ പവറിൽ!