ന്യൂഡൽഹി: രാജ്യത്തെ അഞ്ചുവയസിന് താഴെയുള്ള കുട്ടികളിൽ വളർച്സംബന്ധമായ പ്രശ്നങ്ങൾ ആശങ്കാജനകമായി ഉയർന്നുവരുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു.
അഞ്ചുവയസ്സിന് താഴെയുള്ള 34% കുട്ടികൾക്ക് വളർച്ചാ മുരടിപ്പ്
വനിതാ ശിശുവികസന സഹമന്ത്രി സാവിത്രി താക്കൂർ നൽകിയ കണക്കുകൾ പ്രകാരം, രാജ്യത്തെ ഈ പ്രായത്തിലുള്ള കുട്ടികളിൽ 34 ശതമാനം പേർ വളർച്ചാ മുരടിപ്പിലും 15 ശതമാനം പേർ ഗുരുതര ഭാരക്കുറവിലുംപ്പെടുന്നു.
അംഗൻവാടികളിൽ ഉൾപ്പെട്ട 6.44 കോടിയിലധികം കുട്ടികളുടെ ഡാറ്റ വിശകലനം ചെയ്താണ് ഈ നിർണായക കണക്ക് സർക്കാർ പുറത്തുവിട്ടത്.
2021-ൽ ലോകബാങ്ക് 11 മുൻഗണനാ സംസ്ഥാനങ്ങളിൽ നടത്തിയ സർവേയുടെ കണ്ടെത്തലുകളും മന്ത്രി പാർലമെന്റിൽ പങ്കുവെച്ചു.
ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് പഠനം നടന്നത്.
രാജ്യത്ത് പോഷകക്ഷാമ പ്രശ്നപരിഹാരത്തിന് പോഷൺ അഭിയാൻ വഴി സർക്കാർ നിരവധി സേവനങ്ങളും ഇടപെടലുകളും നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പോഷൺ അഭിയാൻ വഴി സേവനങ്ങൾ 80% സ്ത്രീകളിലെത്തിയെന്ന് കേന്ദ്രം
ഈ പദ്ധതി 80 ശതമാനത്തിലധികം ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും എത്തിച്ചിട്ടുണ്ടെന്നതാണ് പ്രധാന നേട്ടം.
കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ അവസ്ഥകൾ നിരീക്ഷിച്ച് പരിഹാര നടപടികൾ കൈക്കൊള്ളുന്നതിനായി 2021-ൽ പോഷൺ ട്രാക്കർ എന്ന ഡിജിറ്റൽ സംവിധാനം ആരംഭിച്ചു.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഈ സംവിധാനം ആരോഗ്യപ്രവർത്തകർക്ക് കുട്ടികളുടെ പോഷകാവസ്ഥ കൃത്യമായി രേഖപ്പെടുത്താനും ഇടപെടലുകൾ ഉടനടി സാധ്യമാക്കാനും സഹായിക്കുന്നു.
മുലയൂട്ടൽ ബോധവത്കരണം ഫലം കണ്ടു—81% അമ്മമാർ ആറുമാസം വരെ കൃത്യമായി മുലയൂട്ടുന്നു
അമ്മമാരുടെ ബോധവത്കരണത്തിനായി സർക്കാർ നടപ്പാക്കിയ കാമ്പെയ്‌നുകൾ ഫലവത്തായതിന്റെ തെളിവാണ്, ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് കൃത്യമായി മുലയൂട്ടുന്നവരുടെ എണ്ണം 81 ശതമാനമായി ഉയർന്നത്.
മുലയൂട്ടൽ ശിശുക്കളുടെ വളർച്ചക്കും രോഗപ്രതിരോധശേഷിക്കും സഹായിക്കുന്നതിനാൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യത്ത് ഇപ്പോഴും കുട്ടികളുടെ പോഷകക്ഷാമം വലിയ വെല്ലുവിളിയായതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നുള്ള സമഗ്ര ഇടപെടലുകൾ ആവശ്യമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
English Summary
The Indian government informed Parliament that 34% of children under five suffer from stunting and 15% from underweight conditions. Based on data from 6.44 crore Anganwadi children and a World Bank survey in 11 priority states, the findings highlight severe nutrition challenges. The Poshan Abhiyaan and Poshan Tracker system are helping address malnutrition, with 81% of mothers now exclusively breastfeeding for six months.









