റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ പ്രതി റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
റമീസിന്റെ മാതാപിതാക്കൾ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കേസിൽ ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടത്. തുടർന്ന് ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ ആണ്‍സുഹൃത്തായ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിരുന്നു.
ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. കുറിപ്പില്‍ ആണ്‍ സുഹൃത്തും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
കോതമംഗലത്ത് ടിടിഐ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ
കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) ആണ് മരിച്ച നില്കായിൽ കണ്ടെത്തിയത്.
പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സോന ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഈ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവർ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകൾക്ക് ഭ്രാന്താണ് അവൾ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയിൽ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു’’ – ബേസിൽ പറഞ്ഞു.
ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് പറഞ്ഞു.
അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോൾ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ പറഞ്ഞു.
‘‘മതംമാറാൻ അവൾ തയാറായിരുന്നു. അച്ഛൻ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ലോഡ്ജിൽനിന്നു പിടിച്ചിരുന്നു.
ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവൾ പറഞ്ഞു. ഇനി റജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നാണ് അവൾ പറഞ്ഞത്.
കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അവളെ ആലുവയിൽ റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവൻ കൂട്ടിക്കൊണ്ടുപോയത്.
അവന്റെ വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മർദനമെന്നാണ് സഹോദരൻ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി. സഹോദരൻ: ബേസിൽ.
Summary: In the Kothamangalam student suicide case, accused Ramees’s parents were arrested by the special investigation team from a lodge in Salem, Tamil Nadu. The case continues to uncover crucial developments.