ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹി മെട്രോയിൽ യാത്ര ചെയ്തവർ മറന്നു വെച്ച സാധനങ്ങളുടെ കണക്ക് നോക്കിയാൽ കണ്ണ് തള്ളും. 40 ലക്ഷം രൂപ, 89 ലാപ്‌ടോപ്പ്, 193 മൊബൈൽ ഫോണുകൾ തുടങ്ങി 9 താലിമാല വരെയുണ്ട് പട്ടികയിൽ.
പലരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്താണ് സാധനങ്ങൾ മറന്നുപോകുന്നത്. സ്‌കാനർ ട്രോളിയിൽ സാധനങ്ങൾ കയറ്റി അകത്തു പ്രവേശിക്കുമ്പോൾ മെട്രോ ട്രെയിനിൽ പ്രവേശിക്കാനുള്ള തിടുക്കത്തിൽ സാധനങ്ങൾ എടുക്കാൻ മറക്കുന്നവരാണ് ഭൂരിഭാഗം പേരും.
ഇത്തരത്തിൽ പലതവണയായി ലഭിച്ച പണമെല്ലാം കൂട്ടിയാണ് തുക 40.74 ലക്ഷത്തിന് അടുത്തെത്തിയത്. ലാപ്‌ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും പുറമേ 40 വാച്ചുകളും ലഭിച്ചിരുന്നു. 13 ജോഡി പാദസരമുൾപ്പെടെയുള്ള വെള്ളി ആഭരണങ്ങളും മോതിരങ്ങളും വളകളുമെല്ലാം ഈ പട്ടികയിൽ പെടും.
യുഎസ് ഡോളർ, സൗദി റിയാൽ ഉൾപ്പെടെ വിദേശ കറൻസികളും മെട്രോയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചില യാത്രക്കാർ സാധനങ്ങൾ തിരിച്ചെടുക്കാൻ വന്നിട്ടുണ്ട്. ഭൂരിഭാഗം ആളുകളും പിന്നീട് ഇത് അന്വേഷിച്ചിട്ടു വന്നിട്ടേയില്ല.
കഴിഞ്ഞ ദിവസം മെട്രോ അധികൃതർ പുറത്തു വിട്ട കണക്ക് പ്രകാരമാണ് ഇത്രയധികം സാധനങ്ങൾ യാത്രക്കാർ മറന്നു വെച്ചെന്നു പുറം ലോകം അറിയുന്നത്.