ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴയിലാണ് കൊലപാതകം നടന്നത്. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുക(39) ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് സനുകുട്ടൻ കൊലപാതക ശേഷം ഒളിവില്‍ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സനുകുട്ടൻ സംശയരോഗത്തിന് അടിമയാണെന്നും ഇതിന്റെ പേരിൽ വഴക്ക് പതിവാണെന്നും കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നു കുടുംബം പറയുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ പ്രതി കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
കഴുത്തിലും വയറ്റിലും ആഴത്തിൽ മുറിവേറ്റ് രക്ത വാർന്ന് വീട്ടിനുള്ളിൽ കിടക്കുകയായിരുന്ന രേണുകയെ ഓട്ടോറിക്ഷാ ഡ്രൈവറുടെയും അയൽവാസിയുടെയും സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. നില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം
കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു എന്നാണ് കുടുംബത്തിന്റെ ആരോപണം.
പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് അറിയിച്ചതിരുന്നു.
പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യക്കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്ത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ഇവരെ ചോദ്യം ചെയ്തു.
തുടർന്ന് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത ശേഷം സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. പിന്നാലെ എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു.
തുടർന്ന് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.
യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റസീനയുടെ കുടുംബം നൽകിയ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: In a shocking incident in Kulathupuzha, Kollam, a man fatally stabbed his wife with a pair of scissors. The victim has been identified as 39-year-old Renuka from the Aattinukizhakkekkara Manu house. Police have launched an investigation into the domestic murder.