ഡോ. ടോണി തോമസ്, അയർലണ്ട്
നിപാ വൈറസിന്റെ വ്യാപനം എങ്ങനെ തടയാം എന്നതിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രായോഗികമായ അറിവ് പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
നിപാ വൈറസിന് ശാസ്ത്രീയമായി ‘NiV’ എന്നാണ് പേര്. ഇത് Paramyxoviridae എന്ന വൈറസ് കുടുംബത്തിൽ പെടുന്നു. Henipavirus വർഗത്തിൽപ്പെടുന്ന ഈ വൈറസ് ആദ്യമായി 1999-ൽ മലേഷ്യയിലും സിംഗപ്പൂരിലുമാണ് കണ്ടെത്തിയത്.
പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിലാണ് നിപാ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൗവ്വാൽ എന്ന് അറിയപ്പെടുന്ന ഫ്ലൈയിംഗ് ബാറ്റുകളാണ് നിപാ വൈറസ് വഹിക്കുന്നത്. ഇവ ഏഷ്യ, സൗത്ത് പസിഫിക്, ഓസ്ട്രേലിയ എന്നിവിടങ്ങളിലുടനീളമാണ് കാണപ്പെടുന്നത്.
എന്നാൽ, മനുഷ്യരിലേക്കും മൃഗങ്ങളിലേക്കുമുള്ള സംക്രമണം പ്രധാനമായും ബംഗ്ലാദേശ്, മലേഷ്യ, ഇന്ത്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടള്ളത്.
വൗവ്വാൽ ആണ് ഈ വൈറസിന്റെ പ്രകൃതിദത്ത വാഹകർ എന്ന് പറഞ്ഞല്ലോ. ഇവയുടെ കാഷ്ടം, ഉമിനീർ, മൂത്രം ഇവയിലെല്ലാമാണ് വൈറസ് കാണപ്പെടുന്നത്.
വൈറസ് ബാധിച്ച വവ്വാലു കളുമായുള്ള സമ്പർക്കവും, അവ ഭക്ഷിച്ച ഫലങ്ങളും പാനീയങ്ങളും ഭക്ഷിക്കുന്നതും, വവ്വാലു കൾ വന്നിറങ്ങിയ മരങ്ങളിലോ, ഉപരിതലങ്ങളിലോ സ്പർശിക്കുന്നതും നിപാ വൈറസ് പകരുന്നതിന് കാരണമാകാം.
എന്തുകൊണ്ട് കേരളത്തിൽ നിപാ വൈറസ്?
വേനൽക്കാലം പലതരത്തിലുള്ള ഫലങ്ങൾ പഴുക്കുന്ന കാലമായതിനാൽ വവ്വാലുകൾ അവ ഭക്ഷിക്കുവാൻ കൂട്ടത്തോടെ എത്തുന്നതിന് കാരണമാകുന്നു. ചക്ക പ്പഴം,മാങ്ങ, ചാമ്പക്ക, മാങ്ങോസ്റ്റീൻ, റാംബുട്ടാൻ, പേരക്ക, വാഴപ്പഴം തുടങ്ങിയവ ഈ സമയത്താണ് കൂടുതൽ ലഭ്യമാകുന്നത്.
തുടർന്നുള്ള മൺസൂൺ കാലത്തും രോഗം പൊട്ടിപ്പുറപ്പെടാം. പഴം തീനി വവ്വാലുകളുടെ പ്രധാന പ്രജനന കാലമായി പരിഗണിക്കപ്പെടുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലും രോഗാണുവിന്റെ സ്രോതസ്സ് കൂടുതലുണ്ടാകാം.
2018-19, 2021, 2023-24, 2025 എന്നീ വർഷങ്ങളിൽ കേരളത്തിൽ മഴക്കാലത്ത് നിപാ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉഷ്ണകാലത്ത് പലരും വീടുകളുടെ വാതിലുകൾ തുറന്നിട്ട് ഉറങ്ങാറുണ്ട്.
ഇത് പറക്കുന്ന വൗവ്വാലുകൾക്ക് വീടിനു ള്ളിലേക്ക് പ്രവേശനം എളുപ്പമാക്കുന്നു.വീടിനു വെളിയിൽ തുറസ്സായ സ്ഥലത്ത് ഉറങ്ങുന്നവരുമുണ്ട്. ഇത് വവ്വാലുകൾക്ക് മനുഷ്യരുമായുള്ള സഹവർത്തിത്വത്തിന് കാരണമാകുന്നു.
വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കേണ്ടതും ആവശ്യമാണ്.
സംക്രമണവും ലക്ഷണങ്ങളും.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് രോഗം പകരുന്നത് (ഡോർമന്റ് ഇൻഫെക്ഷൻ).
പ്രാഥമികമായി തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിച്ച് തീവ്ര രോഗമുണ്ടാക്കുന്ന വൈറസാണ് ഇത്.
പനി, തലവേദന, ചുമ, തൊണ്ടവേദന, ഛർദ്ദി, ശ്വാസതടസ്സം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.
തലച്ചോറിന്റെ വീക്കം (എൻസഫലൈറ്റിസ്), കോമാവസ്ഥ എന്നിവ ഉണ്ടായാൽ കൂടുതൽ അപകടകരമാണ്.
രോഗം സ്ഥിരീകരിച്ച കേസുകളിൽ 40% മുതൽ 70% വരെ മരണം സംഭവിക്കാം.
വൈറസ് എങ്ങനെ പകരുന്നു എന്ന് നോക്കാം.
രോഗബാധിതമായ വവ്വാലുകളുടേയോ പന്നികളുടേയോ ശരീരദ്രവങ്ങളുമായുള്ള സമ്പർക്കം മൂലം രോഗം ഉണ്ടാകാം.
വവ്വാലുകൾ കഴിച്ചതെന്ന് സംശയിക്കുന്ന പഴങ്ങൾ ഭക്ഷിക്കരുത്. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് രോഗിയുടെ ശരീരദ്രവങ്ങളുമായുള്ള സമ്പർക്കം മൂലം.
ആരോഗ്യ പ്രവർത്തകരിലും കുടുംബാംഗങ്ങളിലുമാണ് ഇതിന്റെ പകർച്ചാ സാധ്യത കൂടുതലുള്ളത്.
ചികിത്സ:
നിപായ്ക്ക് നിലവിൽ ഫലപ്രദമായ മരുന്നോ, വാക്സിനേഷനോ ലഭ്യമല്ല.
വിശ്രമം, മറ്റ് രോഗലക്ഷണങ്ങളുടെ നിയന്ത്രണം, ഇമ്യൂണോതെറാപ്പി, ഇമ്യൂണോഗ്ലോബുലിൻ എന്നിവ ചില പഠനങ്ങളിൽ ഫലപ്രദമായി കണ്ടിട്ടുണ്ട്.
റിംഡെസിവിർ പോലുള്ള ആന്റിവൈറൽ മരുന്നുകൾ പരീക്ഷണ ഘട്ടത്തിലാണ്.
രോഗിയുമായി ഇടപെടുമ്പോൾ പി പി ഇ കിറ്റ് ഉടനീളം ഉപയോഗിക്കുക.
N95 / FFP2 മാസ്ക് ധരിക്കുക.
ഉപയോഗിച്ച കയ്യുറ മാറ്റുമ്പോൾ കൈകൾ ശുദ്ധമാക്കുക.
ആൽക്കഹോൾ സാനിറ്റൈസർ ഉപയോഗിക്കുക.
പന്നികളുമായും വവ്വാലുകളുമായും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.പക്ഷിമൃഗാ ദികൾ
കടിച്ചതെന്ന് സംശയിക്കുന്ന പഴവർഗങ്ങൾ ഭക്ഷിക്കാതിരിക്കുക.
പഴങ്ങൾ വിനാഗിരിയും ഉപ്പും ചേർന്ന വെള്ളത്തിൽ അരമണിക്കൂർ വച്ചതിനു ശേഷം മാത്രം കഴിക്കുക.
മുഖം പൂർണമായി കവരുന്ന രീതിയിൽ മാസ്ക് ധരിക്കുക.
ഉപയോഗിച്ച മാസ്കിന്റെ പുറം ഭാഗത്ത് സ്പർശിക്കരുത്.
സാമൂഹിക അകലം പാലിക്കുക.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗത്തെ ചെറുക്കാം.വവ്വാൽ സമ്പർക്കമുള്ള പ്രദേശങ്ങൾ ക്ലോറിൻ ഘടകങ്ങളോടെ (1000ppm) വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.
വസ്ത്രങ്ങൾ 50°C-ൽ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക.
നിർദേശങ്ങൾ:
രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ഡോക്ടറുടെ സഹായം തേടുകയും ചെയ്യണം.
നമുക്ക് ഒത്തു ചേർന്ന് നിപാ വൈറസ് തടയാം.
രചയിതാവ്:
ഡോ. ടോണി തോമസ്, MBA, PhD
ഫാക്കൽട്ടി ഫെലോ, RCSI
നാഷണൽ ഡയറക്ടർ ഓഫ് നേഴ്സിംഗ് ഹെൽത്ത് പ്രൊട്ടക്ഷൻ: പബ്ലിക് ഹെൽത്ത്, അയർലൻഡ്
കൺസൾട്ടന്റ് ഇൻഫെക്ഷൻ പ്രിവൻഷനിസ്റ്റ്.