കൽപറ്റ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോൾ സുരക്ഷക്ക് പ്രാധാന്യം നൽകി അപകട സാധ്യത തടയണമെന്ന് കെ.എസ്.ഇബി.
വൈദ്യുതീകരണം ആവശ്യമുണ്ടെങ്കിൽ അംഗീകൃത ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ മുഖേന ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും അനുമതി നേടണമെന്നും അലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നുമാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വഴിയോരകച്ചവടക്കാരിൽ നിന്നും ഓൺലൈൻ വിൽപനക്കാരിൽ നിന്നും വിലക്കുറവിൽ ലഭിക്കുന്ന സാമഗ്രികൾ അപകടത്തിന് കാരണമാകും. ദീപാലങ്കാരത്തിനായി മെയിൻ സ്വിച്ചിൽ നിന്നും നേരിട്ട് വൈദ്യുതി എടുക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
താൽക്കാലിക ആവശ്യത്തിനായി എടുക്കുന്ന കണക്ഷനിൽ ആർ.സി.സി.ബി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വൈദ്യുതലങ്കാര സർക്യൂട്ടിലും പ്രവർത്തനക്ഷമമായതും 30 എം.എ സെൻസിറ്റിവിറ്റിയുള്ള ആർ.സി.സി.ബി ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കൂടുതൽ സർക്യൂട്ടുകളുണ്ടെങ്കിൽ ഓരോന്നിനും ഓരോ ആർ.സി.സി.ബി നൽകണമെന്നും ഇതിനോടൊപ്പം ഐ.എസ്.ഐ മുദ്രയുള്ള വയറുകൾ / ഉപകരണങ്ങൾ ഉപയോഗിക്കണം. വയറുകളിൽ പൊട്ടലും, കേടുപാടുകളുമില്ലെന്ന് ഉറപ്പാക്കണം ഔട്ട്ഡോർ ദീപാലങ്കരത്തിനെന്ന് അടയാളപ്പെടുത്തിയ ഉപകരണങ്ങൾ തിരഞ്ഞെടുക്കണമെന്നും സോക്കറ്റുകളിൽ നിന്ന് വൈദ്യുതിക്ക് അനുയോജ്യമായ പ്ലഗ് ടോപ്പുകൾ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
സിംഗിൾ ഫേസ് സപ്ലൈ എടുക്കുന്നതിന് ത്രീ കോർ ഡബിൾ ഇൻസുലേറ്റഡ് വയർ ഉപയോഗിക്കുകയും മൂന്നാമത്തെ വയർ എർത്ത് കണക്ടറായി ഉപയോഗിക്കണം. കൈയെത്തുന്ന ഉയരത്തിൽ ഉപകരണങ്ങൾ, വയറുകകളില്ലെന്ന് ഉറപ്പാക്കണം. ജനൽ, വാതിൽ, മറ്റ് ലോഹഭാഗങ്ങളിൽ തട്ടുകയോ, കുരുങ്ങുകയോ ചെയ്യും വിധം വൈദ്യുതാലങ്കാരം ചെയ്യരുത്. ഫേസിൽ അനുയോജ്യമായ ഫ്യൂസ് /എം.സി.ബിയുണ്ടന്നുറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഫ്യൂസ് പോവുകയോ എം.സി.ബി/ആർ.സി.സി.ബി ട്രിപ്പാവുകയോ ചെയ്താൽ പരിഹരിച്ച ശേഷം വീണ്ടും ചാർജ് ചെയ്യണം. എർത്തിങ് സംവിധാനത്തിന്റെ പരിരക്ഷ ഉറപ്പാക്കണം. മറ്റുള്ളവരുടെ സ്ഥലങ്ങളിലോ, പൊതു ഇടങ്ങളിലോ അനുവാദമില്ലാതെ ദീപാലങ്കാരം നടത്തരുത്.
ഒരാൾ മാത്രമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവൃത്തികൾ ചെയ്യരുത്. സുരക്ഷ മുൻകരുതലുകൾ പാലിച്ച് കരുതലോടെ ആഘോഷങ്ങളുടെ ഭാഗമാകാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.