ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട്ടിൽ തീപിടിച്ച് പൂർണമായി കത്തിനശിച്ചു
തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടിൽ തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ദാരുണ സംഭവം തിരൂരിൽ ആണ്. തെക്കൻ കുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിലെ അബൂബക്കർ സിദ്ദീഖിന്റെ വീട്ടിലാണ് സംഭവം നടന്നത്.
രാത്രി 10.30 ഓടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വലിയ ശബ്ദത്തോടെ തീ പടർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസികളും നാട്ടുകാരും ചേർന്ന് കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.
തിരൂരിൽനിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. തീയിൽ വീട്ടിലെ ഉപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ തുടങ്ങിയവ പൂർണമായും നശിച്ചു.
ആറു വർഷമായി വാടകയ്ക്ക് താമസിക്കുന്ന സിദ്ദീഖും ഭാര്യ അഫ്സിതയും മക്കളായ ഫാത്വിമ റബീഅയും ഫാത്വിമയും ഈ വീട്ടിലാണ് കഴിയുന്നത്.
ഓലമേഞ്ഞ വീടിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടായിരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച നിലയിലായിരുന്നു. കുടുംബത്തിനുള്ള ഏക അഭയകേന്ദ്രമായ വീടാണ് തീപിടിച്ച് മുഴുവനായും നശിച്ചത്.
ഓട്ടോഡ്രൈവറായ സിദ്ദീഖും കുടുംബവും പുതിയ വീടിനായി പഞ്ചായത്ത് അധികൃതരിൽ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണ്.
Summary:
In a tragic incident in Tirur, a house was completely destroyed in a fire caused by the explosion of a power bank while charging. The incident occurred at the residence of Aboobacker Siddique in Athamparambu, Mukkilapeedika, Thekkan Kuttur.









