പത്തനംതിട്ട: പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ മുൻ ബിഎസ്എഫ് ജവാനെ മര്‍ദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച സംഭവത്തിൽ ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 59 കാരനായ ശശിധരൻപിള്ളയാണ് ആക്രമണത്തിന് ഇരയായത്.
ശശിധരൻ പിള്ളയെ ക്രൂരമായി മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീണ് പരിക്കേറ്റുവെന്ന് കള്ളം പറഞ്ഞാണ് വയോധികനെ പ്രതി ആശുപത്രിയിലാക്കിയത്.
അടൂരിലെ ഏജൻസി വഴി ഒന്നര മാസം മുമ്പാണ് വിഷ്ണു ശശിധരൻ പിള്ളയുടെ വീട്ടിൽ ജോലിക്കെത്തിയത്. ഇക്കഴിഞ്ഞ 22ാം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരിക്കുപറ്റിയെന്ന് തിരുവനന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിക്കുകയായിരുന്നു.
തുടർന്ന് ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് കൊടുമൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.