ജയ്പൂർ: ഇന്ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന പരിപാടിയ്ക്കിടെയാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. തനിക്ക് നേരെ വർണപൊടി എറിയരുതെന്ന് പറഞ്ഞ യുവാവിനെയാണ് മൂന്നുപേർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഹൻസ് രാജ് എന്ന 25 കാരനാണ് ലൈബ്രറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്.
പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിന്റെ അടുത്തേക്ക് എത്തിയ പ്രതികളോട് തന്റെ ദേഹത്ത് വർണപ്പൊടികൾ എറിയരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വൈകുന്നേരത്തോടെ റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ ആദ്യം മൂവരും ചേർന്ന് ചവിട്ടുകയും, ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും, പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ വ്യക്തമാക്കി.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും, നാട്ടുകാരും ചേർന്ന് ഹൻസ് രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി ദേശീയ പാത ഉപരോധിക്കുകയും ചെയ്‌തു. കൊല്ലപ്പെട്ട ഹൻസ് രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്നുപേരെ ഉടൻ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ വിഷയത്തിൽ പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം റോഡിൽ നിന്ന് മാറ്റുകയായിരുന്നു.