സിനിമയെ കലയായി കണ്ടാൽ പോരേ? കാലം പറഞ്ഞ കഥയുടെ റിലീസ് തടയാതെ ഹൈക്കോടതി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കി സിനിമ നിർമ്മിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാൻ ഹൈക്കോടതി തയ്യാറായില്ല.
സിനിമ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ അഫാന്റെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, വിചാരണയ്ക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് നീതിപൂർവമായ നടപടികളെ ബാധിക്കാമെന്നുമാണ് ഹർജിയിലെ വാദം.
സംഭവത്തെ ആസ്പദമാക്കി സിനിമ പുറത്തിറക്കുന്നത് “മാധ്യമ വിചാരണ”യ്ക്ക് വഴിയൊരുക്കുമെന്നും, ഇതിലൂടെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, “സിനിമയെ കലയായി കണ്ടാൽ പോരേ?” എന്ന് ചോദിച്ച ഹൈക്കോടതി, സിനിമ റിലീസ് ചെയ്യുന്നത് അന്വേഷണത്തെയും വിചാരണയെയും എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത തേടി.
വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയ സിനിമയെന്ന ആരോപണത്തിന് തെളിവെന്താണെന്നും കോടതി ചോദിച്ചു. ഹർജിയിൽ സെൻസർ ബോർഡ് ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 6ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദേശത്തുള്ള പിതാവും നാട്ടിലുള്ള ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബകഥയും, തുടർന്ന് നാട്ടിൽ അരങ്ങേറുന്ന ആറു കൊലപാതകങ്ങളുടെ പരമ്പരയുമാണ് സിനിമയുടെ പ്രമേയം.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ഫെബ്രുവരി 24നാണ് നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ അഫാൻ കൊലപ്പെടുത്തിയെന്നാണ് കേസ്.
അഞ്ച് കൊലപാതകങ്ങൾ നടന്നതിന് പിന്നാലെ അഫാൻ എലിവിഷം കഴിച്ച് പിന്നീട് പൊലീസിൽ കീഴടങ്ങിയതായും റിപ്പോർട്ടുണ്ട്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നാണ് അഫാൻ കരുതിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ENGLISH SUMMARY
The Kerala High Court refused to stay the release of the film “Kalam Paranja Katha”, which is alleged to be based on the Venjaramoodu mass murder case. The petition, filed by the accused Afan’s father, argued that releasing the movie before the trial concludes could affect a fair investigation and influence witnesses. The court questioned how a film would impact the trial and asked for proof that the movie is actually based on the case. Explanations have been sought from the censor board and other respondents. The film is scheduled for release on February 6.
high-court-no-stay-kalam-paranja-katha-venjaramoodu-mass-murder-film
Kerala High Court, Venjaramoodu, mass murder case, Kalam Paranja Katha, film release, court verdict, censor board, legal news, Kerala news









