കൊച്ചി: ദേശീയപാത തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പഴിചാരൽ അല്ല, പരിഹാരമാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
വിഷയത്തിൽ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ശാസ്ത്രീയമായ രീതിയിൽ പരിഹരിക്കണമെന്നും കോടതി നിർദേശം നൽകി. ശാസ്ത്രീയമായി നിർമാണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ദേശീയപാത മികച്ച നിലവാരത്തിൽ ജനങ്ങൾക്ക് ലഭിക്കണം. ക്ഷമയോടെ കാത്തിരിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദേശീയപാതകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും ആണ് എൻഎച്ച്എഐ കോടതിയിൽ വിശദീകരണം നൽകിയിരുന്നത്. കൂടാതെ പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായും എൻഎച്ച്എഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ദേശീയപാത നിർമാണത്തിൽ നടന്ന അഴിമതിയും ക്രമക്കേടും സർക്കാർ മൂടി വെക്കുകയാണെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.