രണ്ട് കാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാലുകൾ നഷ്ടപ്പെട്ട യാത്രക്കാരന് റെയിൽവേ 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് എസ്. മനു വ്യക്തമാക്കി.
കരുതിക്കൂട്ടിയുണ്ടായ അപകടമാണെന്ന കാരണത്താൽ എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ നേരത്തെ നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് കെ. ഭട്ടതിരി ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയുടെ മുൻവിധികൾ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് റെയിൽവേക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബർ 19ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സിദ്ധാർഥിന് ഗുരുതരമായ അപകടമുണ്ടായത്.
സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയ ശേഷം ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ അകപ്പെട്ടാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിദ്ധാർഥിന്റെ രണ്ട് കാലുകളും പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്ന് അദ്ദേഹം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചത് സ്വയം വരുത്തിയ അപകടമാണെന്ന വിലയിരുത്തലിലാണ് നഷ്ടപരിഹാരം നിഷേധിച്ചത്.
എന്നാൽ ട്രെയിനിൽ കയറണമെന്ന സദുദ്ദേശ്യത്തോടെ നടത്തിയ ശ്രമത്തിനിടെ ഉണ്ടായ അപകടത്തെ സ്വയം വരുത്തിയതായി കണക്കാക്കാൻ കഴിയില്ലെന്നും, അത് അപ്രതീക്ഷിതമായ അപകടമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടിക്കറ്റുള്ള യാത്രക്കാരൻ ട്രെയിനിനുള്ളിൽ നിന്നു വീഴുന്നതും, ട്രെയിനിലേക്കു കയറുന്നതിനിടെ വീഴുന്നതും റെയിൽവേ നിയമപ്രകാരം ‘അനിഷ്ടസംഭവം’ എന്ന പരിധിയിൽ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2022 നവംബർ 19 നാണ് കൈരളി ടി.വി യിൽ മാധ്യമ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥ് കെ ഭട്ടതിരി ഡൽഹിയിലേക്ക് ട്രയിൻ കയറുന്നത്.
സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാനിറങ്ങിയ സിദ്ധാർത്ഥ് ട്രയിൻ ഓടി തുടങ്ങിയപ്പൊൾ കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു.
അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സിദ്ധാർത്ഥിന് ആശ്വാസമാണ് ഹൈക്കോടതി വിധി. ഹർജിക്കാരന് വേണ്ടി ആദിൽ പി, മുഹമ്മദ് ഇബ്രാഹിം, ഷബീർ അലി എന്നിവർ ഹാജരായി
English Summary
The Kerala High Court has directed Indian Railways to pay ₹8 lakh compensation to a passenger who lost both legs while attempting to board a moving train. The court ruled that the accident cannot be treated as a self-inflicted or intentional act. Overturning the Railway Claims Tribunal’s decision, the court held that such incidents fall under “untoward incidents” as per railway law, entitling the victim to compensation.
high-court-compensation-moving-train-accident-railway
High Court, Railway Accident, Compensation, Indian Railways, Train Mishap, Legal News, Kerala News









