വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ
വിവാഹത്തിന് മുന്നേ ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ ഒരു ഗ്രാമം രംഗത്തെത്തിയതോടെ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്.
ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇത്തരം കടുത്ത നിയന്ത്രണങ്ങളും പിഴകളും ഉൾക്കൊള്ളുന്ന നിയമങ്ങൾ ഗ്രാമസമിതി നടപ്പിലാക്കിയിരിക്കുന്നത്.
ഗ്രാമത്തിൽ പതിച്ച നോട്ടീസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായത്.
ഗ്രാമസമിതിയുടെ നോട്ടീസ് അനുസരിച്ച്, വിവാഹത്തിന് മുമ്പ് ഗർഭം ധരിക്കുന്ന സ്ത്രീകളിൽ നിന്ന് 3,000 യുവാൻ പിഴ ഈടാക്കും. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 35,000 രൂപ വരും.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾക്ക് പ്രതിവർഷം 500 യുവാൻ പിഴ നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ഇതിന് പുറമെ, പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ 1,500 യുവാൻ പിഴയായി അടയ്ക്കണമെന്നും നിർദേശമുണ്ട്.
വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ
വിവാഹം കഴിഞ്ഞ് പത്ത് മാസത്തിനുള്ളിൽ കുഞ്ഞുണ്ടായാലും ഈ ഗ്രാമത്തിൽ പിഴ ചുമത്തുന്നുണ്ട്. അതായത്, വിവാഹത്തിന് മുൻപേ ഗർഭധാരണം നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളിൽ ഗ്രാമത്തിലെ ഉദ്യോഗസ്ഥർ ഇടപെടേണ്ടിവന്നാൽ ഇരുവരും 500 യുവാൻ വീതം പിഴ നൽകണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാൽ 3,000 മുതൽ 5,000 യുവാൻ വരെ പിഴ ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.
ഗ്രാമത്തെ കുറിച്ച് അപവാദം പറയുകയോ ദുഷ്പ്രചാരണം നടത്തുകയോ ചെയ്താൽ 500 മുതൽ 1,000 യുവാൻ വരെ പിഴ നൽകേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിയമങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
“ഇത് 2025 ആണോ അതോ 1925 ആണോ?”, “പണത്തിനായി നടത്തുന്ന ഭ്രാന്ത്”, “സ്വകാര്യ ജീവിതത്തിലേക്കുള്ള കടുത്ത കടന്നുകയറ്റം” തുടങ്ങിയ പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്ന് ഉയരുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമെതിരായ നടപടിയാണിതെന്ന ആരോപണവും ശക്തമാണ്. എന്നാൽ, സംഭവത്തിൽ പിന്നീട് ടൗൺഷിപ്പ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി.
മേലധികാരികളുടെ അനുമതിയില്ലാതെയാണ് ഗ്രാമസമിതി സ്വന്തം നിലയിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയതെന്നും, ഔദ്യോഗികമായി ഇത്തരം പ്രാദേശിക നിയമങ്ങൾ നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും ടൗൺഷിപ്പ് സർക്കാർ അറിയിച്ചു.









