ലഖ്‌നൗ: ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന മരണസംഖ്യ ഉയരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടിങ്ങിനിടെ ഉത്തർപ്രദേശിൽ മാത്രം 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് മരിച്ചത്. യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവയാണ് കണക്കുകൾ പുറത്തുവിട്ടത്. സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിൽ ഒരു വോട്ടറും കടുത്ത ചൂടിൽ മരിച്ചു. റാം ബദാൻ ചൗഹാൻ എന്നയാൾ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ലക്‌നൗയിൽ ഇലക്ടറൽ വോട്ടിങ് മെഷീന് കാവൽ നിന്ന് പൊലീസ് കോൺസ്റ്റബിളും മരിച്ചു. എല്ലാ പോളിങ് ബൂത്തിലും കൂളറുകളും മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു .
അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ജില്ലാ മജിസ്ട്രേറ്റ് റിപ്പോർട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജില്ലാ അഡ്മിനിസ്ട്രേഷൻ സമർപ്പിക്കും.