ആലപ്പുഴയിൽ രൂപമാറ്റത്തോടെ കുഞ്ഞുപിറന്ന സംഭവത്തില്‍ ഒടുവിൽ ചികിത്സാവീഴ്ച അംഗീകരിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ആദ്യമൂന്നുമാസം ചികിത്സ തൃപ്തികരമായിരുന്നില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ ചികിത്സ മെച്ചപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
റിപ്പോർട്ടിനെ തുടർന്ന് ചികിത്സയില്‍ പിഴവുവരുത്തിയ ഡോ. സി.വി. പുഷ്പകുമാരി, ഡോ.കെ.ഐ. ഷെര്‍ലി എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശുപാര്‍ശചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞിന്റെ മാതാവിന്റെ സ്‌കാനിങ് നടത്തിയ ആലപ്പുഴയിലെ രണ്ടു സ്വകാര്യ സ്‌കാനിങ് കേന്ദ്രങ്ങള്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് ആരോഗ്യവകുപ്പ് നേരത്തേ പൂട്ടിയിരുന്നു. 2024 നവംബര്‍ എട്ടിനാണ് കുഞ്ഞ് ജനിച്ചത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയിലും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാവാത്തതിനെതുടര്‍ന്ന് കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം തപാല്‍വഴി മറുപടി നല്‍കിയത്.