കല്‍പ്പറ്റ: ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ എച്ച് രാജീവ് (33)നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90250 രൂപ ഇയാള്‍ തട്ടിയെടുക്കുന്നത്.
മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ വ്യാജ കറന്‍സി നോട്ട് കേസുകളിലെ പ്രതിയാണ് ഇയാള്‍. ഈ കേസുകളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്.
മേപ്പാടി സ്വദേശിയുടെ പരാതിയിലാണ് നടപടി. കൂടുതല്‍ പണം തട്ടിയെടുക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.